മരിച്ചവരുടെ ബസ്സിൽ

വടക്ക്‌ നിന്നും
ചുവന്ന നിറത്തിലുള്ള
പൂക്കളെ
മുകളിൽ നിന്നും
ചുവന്ന നിറത്തിലുള്ള
കിളികൾ തിന്നാതിരിക്കുന്നു.

കേവലമൊരു പുഴുവിൽ
കുട്ടികൾ എന്ത്‌ ചെയ്യും
എന്നാലോചിച്ചിരിക്കാം

പൂവുകൾ
പൂവുകളല്ലായിരുന്നെന്ന്
കിളികൾ
പുഴുക്കൾക്ക്‌
കൊത്തി കൊത്തി
കൊക്കി കൊക്കി
പറഞ്ഞ്‌ കൊടുക്കണമായിരുന്നു.

വാ നാരേട്ടാ
നമുക്ക്‌ ചായക്കട പൂട്ടി
നടക്കാൻ തുടങ്ങാം
വടക്ക്‌ വടക്ക്‌
ഒരു വളവിൽ
ഇടതുവശത്ത്‌
ഒരു കിളിയും
കുറേ പൂക്കളും
കുറേ പുഴുക്കളും
നമ്മളേയും കാത്തിരിക്കുന്നുണ്ട്‌

നമുക്കവർക്ക്‌
ചായ പകർന്ന്
നമുക്കവർക്ക്‌
ഉമ്മകൾ പകർന്ന്
കാലം കഴിക്കാം

നമ്മൾ ഈ വയലിലെ വളവിൽ
മരിച്ച്‌ വീണെന്ന്
എഴുതി വെക്കാം

വാ നാരേട്ടാ
ചൂട്ടെടുത്തോ
തോളിൽ സഞ്ചിയെടുത്തോ
റേഷനരി നിറച്ച്‌

നമുക്കിനി
മരിച്ചവരുടെ ലോകത്ത്‌ ജനിക്കാം
നമുക്കവർക്ക്‌
പത്രം വായിച്ച്‌ കൊടുക്കാം
മനുഷ്യരുടെ പുതിയ ചിത്രം വരഞ്ഞ്‌
നമുക്കവരിൽ കണ്ണീരുണ്ടാക്കാം

വാ നാരേട്ടാ
മരിച്ചവരുടെ ബസ്സ്‌ നമുക്കായി കാത്തിരിക്കുന്നു

ക്യൂ

വയറിളക്കവും പനിയുമായി
ആശുപത്രി വരാന്തയിൽ
മരുന്നിനു കാത്തിരിക്കുമ്പോൾ
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും
നിന്റെ തല കണാൻ ഇടവന്നാൽ
പണ്ട്‌ പറഞ്ഞ പോലെ
ഓടി വന്ന്
പരിചയം പുതുക്കാനോ
എവിടെയാ
എങ്ങനെയാ
എന്ന് വിശേഷം കളിക്കാനോ
ഭർത്താവിന്റെ കൈ പിടിച്ച്‌
ഇവളുടെ ഏട്ടൻ ആണെന്ന് പറയാനോ
കുട്ടിയെ കയ്യിലെടുത്ത്‌
അമ്മാവൻ ചമയാനോ
എനിക്ക്‌ താൽപ്പര്യമുണ്ടായിരിക്കുന്നതല്ല.

കുറിച്ച്‌ തന്ന
വയറിളക്കത്തിന്റെ മരുന്ന്
കിട്ടാതാകുമെന്നും
പനിമാറാതെ ചൂടിൽ തുള്ളുമെന്നും
അറിയാതെ പോലും
ചിന്തിക്കുകയുമില്ല.

മരുന്ന് വാങ്ങാൻ
നിൽക്കുന്നവർക്കിടയിൽ
നീയും ഞാനും
മുന്നിലും പിന്നിലുമായി നിലയുറപ്പിച്ച്‌ കഴിയുമ്പോൾ
നമുക്കിനിയേത്‌ മരുന്നിൽ
ഒന്നാകാം എന്നതിനെക്കുറിച്ചുള്ള
തീവ്രമായ നിരീക്ഷണത്തിലാകും ഞാൻ.

തോളിൽ കിടക്കുന്ന കുഞ്ഞൻ
വായിൽ വിരലിട്ട്‌
തുപ്പൽ എന്റെ മുഖത്താക്കി ചിരിക്കുമ്പോൾ മാത്രമായിരിക്കും
എനിക്ക്‌ ബോധമുണ്ടാകുക.

ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിലായി
ഇന്ന് ഞാനും നീയും

നിന്റെ കൈവിരലുകൾക്ക്‌
നിന്റെ കൈമുട്ടിനു
നിന്റെ വയറിനും
ഞാൻ വരഞ്ഞിട്ടതിലുമധികം പാടുകൾ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നിന്റെ ചെവികൾക്ക്‌ ചുളിവ്‌ വീണിരിക്കുന്നു.
തലമുടി കൊഴിഞ്ഞില്ലാതായി
എന്നൊക്കെ പറയാൻ തോന്നുമായിരിക്കും.

ഒരിക്കൽ പോലും
കാണാനാവില്ലെന്ന് പ്രതീക്ഷിച്ച
ഒരിക്കൽ പോലുമിനി
ഉടലിന്റെ മണം ശ്വസിക്കില്ലെന്ന് പ്രതീക്ഷിച്ചയെനിക്ക്‌
ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിൽ
നീ ഒരലങ്കാരമായിരിക്കുന്നു.

പനിയും വയറിളക്കവും
നീയും നിന്റെ കുഞ്ഞും
കുറച്ചപ്പുറത്ത്‌ ചായയൂതി നിൽക്കുന്ന നിന്റെ ഭർത്താവും
തെയ്യം തുള്ളുന്നത്‌ പോലെ തോന്നുന്നു.

ആശുപത്രി വരാന്തയിൽ
തലകറങ്ങി വീണു മരിച്ച ഒരു കാമുകൻ ആകാൻ എന്നെക്കിട്ടില്ല.