തോപ്പിൽ ഭാസിയും എന്റെ അമ്മമ്മയും

ഒരു വൈകുന്നേരം
തോപ്പിൽ ഭാസിയുടെ വീട്ടിൽ
കള്ളൻ കയറിയെന്ന വാർത്ത വായിക്കുമ്പോൾ
ഉണങ്ങാനിട്ട അടയ്ക്ക പെറുക്കുന്നതിനിടയിൽ
അമ്മമ്മ അസാധാരണമായ രീതിയിൽ
കാർക്കിച്ച്‌ കാർക്കിച്ച്‌ തുപ്പുന്നു.

ഒന്നുമറിയാതെ നോക്കിക്കൊണ്ടിരുന്ന എന്റെ നേരെ
പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഘവേട്ടന്റെ
മുഖഭാവത്തോടെ അമ്മമ്മ പറഞ്ഞ്‌ തുടങ്ങി
പണ്ട്‌ പണ്ട്‌ പണ്ട്‌
നീയൊക്കെ ജനിക്കുന്നതിനും മുന്നേ
നാടാകെ നെല്ലിനും പുല്ലിനും
ബ്രിട്ടീഷുകാരോട്‌ പോരടിക്കുന്ന കാലത്ത്‌,
വീട്ടിലുള്ള കമ്മ്യൂണിസ്റ്റുകാരെ
ആ നായിന്റെ മക്കൾ
ഒറ്റിക്കൊടുത്തിരുന്ന കാലത്ത്‌
കഞ്ഞിയും വെള്ളവുമില്ലാതെ
പെണ്ണുങ്ങളും കുട്ടികളും വെന്തുരുകിയ കാലത്ത്‌
നാടിനോടും നാട്ടാരോടും കടപ്പാടുള്ള
നാടകവുമായി വന്നോനാ ആ ചെക്കൻ
ഓന്റെ വീട്ടിൽ
ഏത്‌ എരണംകെട്ടോനാട കയറിയത്‌.

അമ്മമ്മേ നാട്‌ മാറി
അമ്മമ്മേ നമ്മൾ വീട്‌ മാറി
തോപ്പിൽ ഭാസി മരിച്ച്‌ മണ്ണടിഞ്ഞു
എന്ന് പറയുന്നതിനുമുന്നേ
കാർക്കിച്ച്‌ കാർക്കിച്ച്‌ തുപ്പിക്കൊണ്ട്‌
ഉണങ്ങാനിട്ട അടയ്ക്ക ഉപേക്ഷിച്ച്‌
അമ്മമ്മ നടന്നു പോയി
ഞാൻ അവിടെയിരുന്ന്
ഇൻക്വിലാബ്‌ സിന്ദാബാദിന്റെ
മുഴക്കത്തിലേക്ക്‌ ലയിച്ചുപോയി