അച്ഛനൊരു നാടകനടനായിരുന്നു
അമ്മയെ കെട്ടിയപ്പോൾ
തേപ്പ് പണിക്ക് പോയിത്തുടങ്ങി.
ഇടയ്ക്കിടയ്ക്ക് അട്ടത്തുള്ള
ട്രങ്ക് പെട്ടിയിൽ നിന്നും
പഴയ കുപ്പായങ്ങളൊക്കെയെടുത്ത്
വെയിലത്തിട്ടുണക്കിയെടുത്ത് മണപ്പിച്ചിട്ട് പറയും,
സഖാവ് ക്യഷ്ണപിള്ള
ഈ കുപ്പായത്തിനുള്ളിൽ
മരിച്ചതിനുശേഷവും ജീവിച്ചിരുന്നെന്ന്.
തേപ്പ് പണി
അച്ഛനെ വയസ്സനാക്കി
കാൽമുട്ടും നടുവും
നാടകത്തോളം പഴകിപ്പോയി.
പൊടിമണ്ണിൽ പേപ്പർ വിരിച്ചിരുന്ന
സ്വപ്നങ്ങളൊക്കെ ഠപ്പേന്ന് ചത്തുപോയി,
നാട് കൂനിക്കൂടിക്കിടപ്പിലായി.
റോഡിനടുത്തുള്ള
പഴയ വീടും സ്ഥലവും വിറ്റ്
സൗകര്യമുള്ളൊരിടത്തേക്ക് മാറാമെന്നുപറഞ്ഞപ്പോൾ
മറുത്തൊന്നും പറയാതെ അച്ഛനിരുന്നു,
വിൽപ്പനയ്ക്കെന്ന് ഞാൻ ബോർഡ് വെച്ചു.
ഒരുദിവസം രാത്രിയിൽ
ഉറക്കത്തിൽ അച്ഛൻ
ക്യഷ്ണപിള്ളയുടെ സ്റ്റഡിക്ലാസ്സ് അഭിനയിക്കുന്നു,
ജീവിതം മുറിച്ച് മുറിച്ച് വിൽക്കുന്നവർ
നമുക്കടുത്തെത്തിക്കൊണ്ടിരിക്കുന്നു സഖാക്കളേന്ന്
താക്കീത് ചെയ്ത്
ശ്വാസം വലിച്ച് വലിച്ച്
വീടിനു നിലവിളിയുടെ പശ്ചാത്തല സംഗീതമിട്ട്
മിന്നാമുന്നുകൾക്കൊപ്പം ഇറങ്ങിപ്പോയി.
മരിക്കുന്നതിന്റെയന്ന്
അച്ഛനാ ബോർഡ് മാറ്റിവെച്ചു
മുറിച്ച് വിൽപ്പനയ്ക്കെന്ന്.