നിലവിളിയെക്കുറിച്ചൊരു അവ്യക്തമായ സ്വപ്നം

ഒച്ചകള്‍
അടക്കം ചെയ്ത
മൈതാനത്തിന്ടെ കോണിലിരുന്ന്
ആത്മഹത്യ ചെയ്തതിനെക്കുറിച്ചുള്ള
നിഗൂഢവും അവ്യക്തവുമായ
രഹസ്യങ്ങള്‍ ഓര്‍മിക്കുമ്പോള്‍,

പഴകി ദ്രവിച്ച റേഡിയോയില്‍
പച്ചപ്പുല്ലേ തുമ്പികളേ
പാറ്റകളേ പ്രാണികളേ
എന്നൊരു നാടന്‍പാട്ട്
ട്യുണ്‍ ചെയ്ത്
പൊതിര്‍ന്ന മൃതശരീരങ്ങള്‍
തുണിയുരിഞ്ഞ്
നൃത്തം ചെയ്യുന്നു.    

കൊടിയാല്‍ അലങ്കൃതമായ
കുന്നുകളില്‍ നിന്നും
കാറ്റെടുത്ത് വന്ന
കുട്ടിയുടെ ഞരക്കങ്ങളെക്കുറിച്ച്
പൂത്തുലഞ്ഞതെന്തേയെന്ന്
അവ്യക്തത പൂക്കുന്ന മരത്തിനോട്...

കൈകള്‍
കാലുകളിലേക്ക് കെട്ടിയിട്ട
പെണ്‍കുട്ടിയോട്
നിലവിളിയെക്കുറിച്ചുള്ള കടങ്കഥള്‍ അറിയുമോയെന്ന്...

പൊതിര്‍ന്ന മൃതശരീരങ്ങള്‍
താള ബോധത്തോടെ
നൃത്തച്ചുവടിലലിഞ്ഞ്
നിര നിരയായി
വരി വരിയായി
ചിതറിച്ചിതറി
മണ്ണിലേക്ക് പൊടിഞ്ഞടിഞ്ഞ
ദുര്‍ഗയുടെ വിഗ്രഹത്തിനടുത്തേക്ക്
നിശബ്ദം മറയുന്നു.

മൈതാനം
കാക്കള്‍ വരഞ്ഞിട്ട
ആകാശച്ചിത്രങ്ങളില്‍
കണ്ണുമിഴിച്ച് സന്യസിക്കുമ്പോള്‍
പിടഞ്ഞെഴുന്നേറ്റ്‌
അവ്യക്തത പൂക്കുന്ന
മരത്തിന്ടെ ഇല തിന്ന്
മരിക്കുന്നു. 

No comments:

Post a Comment