മരിച്ചവരുടെ ബസ്സിൽ

വടക്ക്‌ നിന്നും
ചുവന്ന നിറത്തിലുള്ള
പൂക്കളെ
മുകളിൽ നിന്നും
ചുവന്ന നിറത്തിലുള്ള
കിളികൾ തിന്നാതിരിക്കുന്നു.

കേവലമൊരു പുഴുവിൽ
കുട്ടികൾ എന്ത്‌ ചെയ്യും
എന്നാലോചിച്ചിരിക്കാം

പൂവുകൾ
പൂവുകളല്ലായിരുന്നെന്ന്
കിളികൾ
പുഴുക്കൾക്ക്‌
കൊത്തി കൊത്തി
കൊക്കി കൊക്കി
പറഞ്ഞ്‌ കൊടുക്കണമായിരുന്നു.

വാ നാരേട്ടാ
നമുക്ക്‌ ചായക്കട പൂട്ടി
നടക്കാൻ തുടങ്ങാം
വടക്ക്‌ വടക്ക്‌
ഒരു വളവിൽ
ഇടതുവശത്ത്‌
ഒരു കിളിയും
കുറേ പൂക്കളും
കുറേ പുഴുക്കളും
നമ്മളേയും കാത്തിരിക്കുന്നുണ്ട്‌

നമുക്കവർക്ക്‌
ചായ പകർന്ന്
നമുക്കവർക്ക്‌
ഉമ്മകൾ പകർന്ന്
കാലം കഴിക്കാം

നമ്മൾ ഈ വയലിലെ വളവിൽ
മരിച്ച്‌ വീണെന്ന്
എഴുതി വെക്കാം

വാ നാരേട്ടാ
ചൂട്ടെടുത്തോ
തോളിൽ സഞ്ചിയെടുത്തോ
റേഷനരി നിറച്ച്‌

നമുക്കിനി
മരിച്ചവരുടെ ലോകത്ത്‌ ജനിക്കാം
നമുക്കവർക്ക്‌
പത്രം വായിച്ച്‌ കൊടുക്കാം
മനുഷ്യരുടെ പുതിയ ചിത്രം വരഞ്ഞ്‌
നമുക്കവരിൽ കണ്ണീരുണ്ടാക്കാം

വാ നാരേട്ടാ
മരിച്ചവരുടെ ബസ്സ്‌ നമുക്കായി കാത്തിരിക്കുന്നു

1 comment:

  1. മരിച്ചവര്‍ മരിച്ചവരുടെ ബസ് നോക്കിയിരിക്കുന്നുണ്ടാവുമോ?

    ReplyDelete