നിനക്കുള്ള കത്തുകള്‍


1.
നിന്റെ രാജ്യത്തേക്ക്‌
ഞാൻ നിർമ്മിച്ച
വഴികളിലൊക്കെ
ചുവന്ന വെളിച്ചമുണ്ട്‌.

ഇപ്പോഴുമിപ്പോഴും
ചുവപ്പിൽ നനഞ്ഞ്‌
ഓടിക്കൊണ്ടിരിക്കുന്നത്‌
പച്ചയായി
നിന്റെയൊപ്പം നിലയ്ക്കാനാണു.

2.
കൈത്തണ്ടയിൽ ചൊറിച്ചിലുണ്ടാക്കുന്ന കഴപ്പൻ പ്രവർത്തി ചെയ്യാൻ വിധിക്കപ്പെട്ട പുഴു എന്ന നിലയിൽ നിന്നും പൂമ്പാറ്റയായി വേഷം മാറിയോ, രൂപം ഉപേക്ഷിച്ചോ കൊതിപ്പിച്ച്‌ പറന്ന് പറന്ന് പോയ്ക്കൊണ്ടിരിക്കുന്ന കേവലം കീഴടക്കലുകൾക്കൊന്നും പിടിതരാത്ത എന്തോ ഒന്നായി നീ ജീവിക്കുന്നതിനാൽ.

നിനക്ക്‌ പറക്കാൻ
നാം കലാപം സൃഷ്ടിച്ച തെരുവും
നാം പക്ഷികളിൽ നിന്ന്
ദാനം വാങ്ങിയ അകാശവും
നാം ഉമ്മവെച്ച പുഴക്കരയും
ഞാൻ നിനക്കായി ഉപേക്ഷിക്കുന്നു.

എന്റെ പൂന്തോട്ടങ്ങളിൽ നിന്നും
ഒരു പൂവിന്റെ കന്യകാത്വമെങ്കിലും
നീ തകർക്കുമെന്നും
വസന്തമവിടെ കൊടിയേറുമെന്നും
ഞാൻ

വഴിത്തെറ്റി
ചിറകിൽ ചിത്രം വരയ്ക്കാൻ പോയ നീ......

പൂന്തോട്ടത്തിലെ പൂക്കളുടെ നിറം
വർണ്ണിക്കാൻ ആരുമില്ലാതായി...

3.
നമുക്കൊന്നായ്‌
അകാശങ്ങളിലേക്ക്‌
പറന്നാലോ...
നക്ഷത്രങ്ങളെ
പറിച്ചെടുത്ത്‌
ഉമ്മ കൊളുത്തി
കത്തിച്ചെറിയാം

4.
കരിഞ്ഞ്‌ മണക്കുന്ന
ഓർമ്മയടുപ്പിൽ വെച്ച്‌
ചുട്ടെടുത്തിട്ടും
നീയൊലിക്കുന്ന ഞാനും
ഞാനൊലിക്കുന്ന നീയും.

ഇനിയേത്‌ ചുംമ്പനപ്പുഴയിലൊഴുക്കിയാലും
എനിക്കും നിനക്കും
നമ്മളെന്ന് ജന്മമുണ്ടാകില്ല.

5.
നീ തൂങ്ങിച്ചത്ത കയറായിരുന്നു ഞാൻ



നാരായണൻ എന്ന കൊടിയടയാളം

രാത്രിയതിന്ടെ കൈകാലുകളുപയോഗിച്ച്
ശരീരം പൊതിഞ്ഞ് പിടിച്ചിരിക്കുന്നു
ചട്ടിയും കലവുമെടുത്ത് വീടിനെയുണർത്തുന്ന അമ്മയുടെ കോൾ
രണ്ടരയ്ക്കുള്ള സുപ്പർഫാസ്റ്റ് കാത്ത് കാത്ത്
പറന്നകന്ന പക്ഷികളെക്കുറിച്ചുള്ള മരത്തിന്ടെ നിലവിളിയിൽ മുങ്ങി മുങ്ങി

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോൾ

ആദ്യരാത്രിക്ക് ശേഷം
അടുക്കളയിലേക്ക് പ്രവേശിക്കുന്നവളെപ്പോലെ
സൂര്യനതിന്ടെ ചുവടുകൾ മരങ്ങളിലേക്ക് പുഴകളിലേക്ക് വീടുകളിലേക്ക്
തുറക്കാതെ കിടക്കുന്ന ചായക്കടയ്ക്ക് മുന്നിൽ
പൂച്ച അച്ഛൻ മരിച്ച മകനെപ്പോലെ
ഓർമയിലേക്ക് ചുരുണ്ടുറങ്ങുന്നു           
കുടിവെള്ളം ശേഖരിക്കാൻ വരുന്നവരെ കാത്ത് കാത്ത്
കവലയിലെ കിണർ.

കാക്കി തൊപ്പിയും
ചോന്ന കുപ്പായവുമിട്ട് പട്ടാളക്കാരെപ്പോലെ മാർച്ച് ചെയ്യാറുണ്ടായിരുന്ന
ചായക്കടക്കാരൻ നാരേട്ടനാണ്
ജീവിതത്തിൽ കണ്ടിരിക്കുന്ന ഏറ്റവും വലിയ കമ്മ്യുണിസ്റ്റ്
മനുഷ്യരെക്കുറിച്ചുള്ള പാട്ടുമാത്രം
പഴകിയ ടേപ്പ് റെക്കോർഡറിൽ ഒച്ചത്തിൽ വെച്ച്
കട്ടൻചായയിൽ ലോകം കൊയ്തെടുക്കുന്ന സൂത്രം ഒളിപ്പിച്ചവൻ
ആ നാരേട്ടൻ രാത്രിയിൽ മരിച്ചിരിക്കുന്നു

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോഴേക്കും
ആകാശത്തിന്ടെ എത്തിപ്പെടാൻ കഴിയാത്ത പ്രദേശത്തേക്ക്
നാരേട്ടനെ യാത്രയാക്കിയവർ തിരിച്ച് വരുന്നു

തൊണ്ടയിൽ കുടുങ്ങിയ മുള്ളുപോലെ
എന്റെ നാരേട്ടാന്ന്
തെറിച്ച് വീഴുന്നു നിലവിളി

ഓടെടാ നായ്ക്കളേന്ന് ശകാരിച്ചും
കൊല്ലിനെടാ ആ പട്ടികളേന്ന് അധികാരപ്പെട്ടും
കത്തിനിന്ന നാടിന്ടെ ഉച്ചസൂര്യാ
നാടിന്ടെ ഉച്ചസൂര്യാ
നക്ഷത്രങ്ങൾ പൂക്കളമിടുന്ന വയൽവരമ്പത്തിരുന്ന് ബീഡിയൂതുന്നവരെ തനിച്ചാക്കി
നീയേത് ഇടിമുഴക്കങ്ങൾക്കിടയിലേക്കാണ് മറഞ്ഞത്

എന്ടെ നാരേട്ടാ
നാമിനി
ലോകത്തിന്ടെ ഏത് കോണിലിരുന്നാണ്
കമ്മ്യൂണിസത്തിന്ടെ ഭാവിയെക്കുറിച്ച് തർക്കിക്കുക

നിങ്ങൾക്ക് മുന്നിലേക്ക് കീറിക്കീറി വീഴുന്നു
നാടിന്ടെ കൊടിയടയാളം
ചോന്ന് ചോന്ന് നിൽക്കുന്നു ഉച്ചസൂര്യൻ