ഉളുപ്പില്ലാത്തവന്റെ അവനവനിസം നിറഞ്ഞുകവിഞ്ഞ പമ്പ

നിച്ച്‌ ഓർമ്മവെച്ചപ്പോൾ മുതൽ കുറേ ജീവിതങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത്‌ കണ്ട്‌ വളർന്നവർ. അതിൽ കുറച്ചുപേർ ഉടലിലൊട്ടിക്കാൻ പൊളപൊളപ്പൻ തുണികൾ വാങ്ങാൻ കീശയിലെന്തെങ്കിലുമാകുന്ന കാലം വരെ ഉള്ളിലുറഞ്ഞ അഗ്നിയെ തടുത്ത്‌ നിർത്തും. മറ്റുചിലർ അയ്യപ്പനും ജോണും സുരാസുവും നാരാണേട്ടനും കുന്നുമ്മൽ കുഞ്ഞമ്പുവുമൊക്കെയായി 'വീണിടം വിഷ്ണുലോകമാക്കി അഗ്നിയെന്തിനാണ്ടാ മുളങ്കാടുണങ്ങാൻ കാക്കുന്നതെന്ന് നിലവിളിച്ച്‌ നിലകൊള്ളും. നമുക്ക്‌ പറയേണ്ടത്‌ ആദ്യത്തെ കൂട്ടരെക്കുറിച്ചാണു അല്ലെങ്കിൽ എ.സി ശ്രീഹരി 'ഇടച്ചേരി'യെന്ന കവിതയുടെ കണ്ണാടി ഉടച്ച്‌ വാർത്ത്‌ കുളത്തിലെറിഞ്ഞത്‌ അത്തരക്കാരിലെ വിവിധയിനങ്ങളെയാണു.. 

കവിതയുടെ തീയുള്ളവനെന്നൊക്കെ പണ്ട്‌ പറയാം സാറേ ഇന്നത്തേക്കാലത്ത്‌ അതൊന്നും വിലപ്പോകില്ല, കപ്പയെന്നും അപ്പക്കാരമെന്നും മലയാള കവിതയെ നിവർത്തിക്കിടത്തി ചവിട്ടിത്തേച്ചവരുടെ നാടായിത്‌. അതുകൊണ്ട്‌ പുതുകവിയെ അങ്ങനെയങ്ങ്‌ കൊമ്പത്തിരുത്തുന്നില്ല. പറഞ്ഞ്‌ വന്നത്‌, കീശയിൽ കുറച്ച്‌ കാശായിക്കഴിഞ്ഞാൽ നമ്മളൊക്കെ പഴയ (ഊമ്പിയ) ജീവിതം മറക്കും. മറന്നാലും ചിലർ ഇടയ്ക്കിടയ്ക്ക്‌ ' തെണ്ടിത്തിരിഞ്ഞ്‌ നടന്ന ചെക്കന്റെ ഹുങ്ക്‌ കണ്ടില്ലേയെന്ന ' നാട്ടിലെ കുരിപ്പുകളെ പേടിച്ചിട്ട്‌ അമ്പലത്തിലെ അന്നദാനത്തിലേക്ക്‌ രണ്ട്‌ ചാക്ക്‌ അരി സമ്മാനിച്ചും, സ്കൂൾ വാർഷികത്തിൽ മുണ്ട്‌ മാടിക്കുത്താതെ ബഹുമാനത്തോടെ നിന്നും ആ പഴയ കാലം ഓർക്കുന്നെന്ന് തെറ്റായ ധാരണ നിലനിർത്തും. അക്കൂട്ടത്തിൽ വേറേ ചിലർ പഴയ വായനശാലയിലെ പൊടിതിന്ന സർട്ടിഫിക്കറ്റിൽ കവിതകളും കഥകളും നോവലും എന്നുവേണ്ട ഗതകാല സുഖസ്മരണകൾകൊണ്ട്‌ ചെയ്യാവുന്ന എല്ലാ കുത്തിക്കഴപ്പും ചെയ്ത്‌ തീർക്കും. ഇത്തരത്തിലുള്ള അവനവനിസത്തിന്റെ കണക്കുകൂട്ടലുകളിലൂടെ പരമപുഛത്തോടെ സ്വന്തമുള്ളിലേക്ക്‌ കുഴിച്ച്‌ കുഴിച്ച്‌ പോകുന്ന കുഴിയന്ത്രമാണു ശ്രീഹരി മാഷെന്ന കവി. പുകാസക്കാരും പൂസാകാത്തവരുമെന്ന് വെല്ലുവിളിക്കാൻ എനിക്കല്ലാതെ നിനക്കാവുമോയെന്ന് ചോദിക്കുമ്പോഴും, മാഷേ നിങ്ങക്ക്‌ പിരാന്തുണ്ടോയെന്ന് തിരിച്ച്‌ ചോദിക്കുന്ന കുട്ടിയാണിയാൾ. 

ചാകുമ്പോഴും പൂർത്തിയാവാത്ത രുചിയെത്തേടിയുള്ള ഉരുളൻ ഭരണിയിലെ അച്ചാറിന്റെ ജീവിതം പോലെ അടയ്ക്കപ്പെടേണ്ടതല്ല കവിതയെന്ന് തെളിയിക്കുന്ന രചനകളാനു ശ്രീഹരി മാഷിന്റേത്‌. കൈവിട്ട ഹൈഡ്രജൻ ബലൂണുപോലെ പറശ്ശിനിക്കടവിലും, രക്തസാക്ഷികളിലും, സിൽക്കിലും, ഹരിജൻ കോളനിയിലും, യൂണിവേർസ്സിറ്റി സമരപ്പന്തലിലും ഏത്‌ നിമിഷത്തിലും ലാന്റിങ്ങിനായി സജ്ജമായിരിക്കുന്ന ഒരേർപ്പാട്‌. മരപ്പണിക്കാരനും മീൻ വിൽപ്പനക്കാരനും കുറച്ച്‌ വാക്കുകൾ കടംകൊണ്ടാൽ നിലച്ചുപോകുന്ന പ്രവാഹമാണു തന്റെയൊക്കെ സാഹിത്യ കോമാളിത്തരമെന്ന് നടിച്ച്‌ നടക്കുന്ന ഉളുപ്പിന്റെ അഴുക്കുള്ള പുംഗവന്മാർ കുളിച്ച്‌ കേറേണ്ടുന്ന പമ്പയാണീ പുസ്തകം.

കക്കറ ദാമുവിന്റെ മുറി(വ്‌)

മേശവിരിപ്പിനിടയിലൂടെ 
തുറിച്ചുള്ള നോട്ടവുമായി 
പവർ കേബിൾ കള്ളനെപ്പോലെ നിലകൊള്ളുമായിരുന്നു. 
ത്രീപ്പിന്നിന്റെ മിനുസമുള്ള മുനകളിലിരുന്ന് 
ഒരുറുമ്പ്‌ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് പേടിച്ചതിനാലായിരിക്കണം 
കക്കറ ദാമു മേശവിരിപ്പിനെ വലിച്ചുമാറ്റി 
പിണറായി വിജയനെപ്പോലെ 
കൊല്ലുന്നെങ്കിൽ കൊല്ലെടായെന്നുള്ള മുഖഭാവത്തിൽ കിടക്കുന്നത്‌. 

ദാമു മുറിയിലില്ലാത്തപ്പോൾ 
അവിടെ നടക്കാറുണ്ടെന്ന് സംശയിക്കുന്ന 
പ്രണയബന്ധത്തിലമർന്ന് മുറുകിയ 
ഉറുമ്പിന്റെയും പവർ കേബിളിന്റെയും കാമകേളികളുടെ ഫോട്ടോസ്റ്റാറ്റ്‌ ചിത്രങ്ങൾ 
തപാലാപ്പീസിലെ തുളവീണ ചുവന്ന പെട്ടിയിലിട്ടവരുടെ കൂട്ടത്തിൽ 
നിങ്ങളുമിപ്പോൾ നിരീക്ഷണത്തിലായിരിക്കുന്നു. 

കക്കറയ്ക്കിനിയൊന്നും പറയാനില്ല, 
ഉച്ചപ്പണികഴിഞ്ഞെത്തുന്ന ദിവസങ്ങളിൽ 
ശുക്ലത്തിന്റെ മണമുള്ള നോട്ടങ്ങൾ അയാളിലേക്ക്‌ കുത്തിവെച്ച്‌ 
ആ മുറി 
അയാളെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. 

ദാമു കക്കറയിൽ നിന്ന് പോകുകയാണോ 
കക്കറ ദാമുവിൽ നിന്ന് പോകുകയാണോ 
ദാമുവും കക്കറയും മുറിയിൽ നിന്ന് പോകുകയാണോ 
അതോ ചരിത്രം പിണറായിയെപ്പോലെ പെരുമാറാൻ തുടങ്ങുകയാണോ.

ശരീരവും പ്രേമവും തമ്മിലിണങ്ങാത്ത കഥ.

-1- 

ചിത്രത്തുന്നലുള്ള പാവാടക്കാരി 
ഉമ്മറത്തെ തുണികളെടുത്ത്‌ കുടഞ്ഞിടുമ്പോൾ 
തെറിച്ച്‌ പൊട്ടിയ മുതിരയിലൂടെ 
ഒരു കുതിരയിറങ്ങിയോടുന്ന ഒച്ചകേട്ടുറങ്ങുന്നു. 

വയൽ വരമ്പത്തേക്ക്‌ 
അവിടുന്ന് പാറക്കൂട്ടങ്ങൾക്കിടയിലേക്ക്‌ 
കുതിരയെ പിന്തുടരുന്നവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിലെ 
എണ്ണയിൽ കുതിർന്ന ഓർമ്മകൾ തിരിഞ്ഞോടുന്നു. 

-2- 

മച്ചിൻപുറത്ത്‌ പച്ചോലക്കെട്ടുകൾക്കിടയിലിരുന്ന് 
കുതിരയും മുതിരയുമായി നീ തിരിച്ചെത്തുന്നതുവരെ 
ഞാനെന്റെ വസ്ത്രങ്ങൾക്കുള്ളിൽ 
ഉണങ്ങാത്ത തുമ്പപ്പൂ കാത്തുവെക്കും. 

ഓലയുണങ്ങി ഈർക്കിലിന്റെ മുനയുള്ള നോട്ടങ്ങൾ 
തുടയെല്ലുകളിൽ കാത്തിരിപ്പിന്റെ മെഴുകുതിരി മുറിച്ച്‌ കത്തിച്ചാലും 
ചരിത്രത്തിൽ നിന്ന് തിരിഞ്ഞോടിയ 
നിന്റെ മുടിക്കെന്റെ കാമം പടർന്നുകയറിയ തുടയെല്ല് 
ഞാൻ കത്താതെ ബാക്കിവെക്കും. 

-3- 

മുതിരച്ചെടികൾ വളർന്ന് വളർന്ന് 
ഓടാമ്പലുകൾക്കും മോന്തായത്തിനുമിടയിലൂടെ 
കുതിരച്ചാണകത്തിന്റെ മണമുള്ള പൂക്കളുമായെത്തും. 
ഇനിയുമവൾ വന്നില്ലല്ലോന്ന് 
ശവക്കുഴി തോണ്ടിക്കൊണ്ടൊരു നിലാവ്‌ ഓർമ്മപ്പെടുത്തും. 

പ്രേമം ചാലുകീറിയ 
മച്ചിൻപുറത്തെ ഒച്ചയിൽ കിടന്ന് 
ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ 
കാത്തിരിപ്പവസാനിച്ചെഴുന്നേറ്റ്‌ ചരിത്രത്തിലേക്ക്‌ ഉണർന്ന് കിടക്കും, 
നീ വരുന്നൊരു കാലത്ത്‌ 
ഞാനുപേക്ഷിച്ച തുമ്പപ്പൂവിന്റെ തിരിച്ചുവിളിയുണ്ടാകുന്നതുവരെ.