ശരീരവും പ്രേമവും തമ്മിലിണങ്ങാത്ത കഥ.

-1- 

ചിത്രത്തുന്നലുള്ള പാവാടക്കാരി 
ഉമ്മറത്തെ തുണികളെടുത്ത്‌ കുടഞ്ഞിടുമ്പോൾ 
തെറിച്ച്‌ പൊട്ടിയ മുതിരയിലൂടെ 
ഒരു കുതിരയിറങ്ങിയോടുന്ന ഒച്ചകേട്ടുറങ്ങുന്നു. 

വയൽ വരമ്പത്തേക്ക്‌ 
അവിടുന്ന് പാറക്കൂട്ടങ്ങൾക്കിടയിലേക്ക്‌ 
കുതിരയെ പിന്തുടരുന്നവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിലെ 
എണ്ണയിൽ കുതിർന്ന ഓർമ്മകൾ തിരിഞ്ഞോടുന്നു. 

-2- 

മച്ചിൻപുറത്ത്‌ പച്ചോലക്കെട്ടുകൾക്കിടയിലിരുന്ന് 
കുതിരയും മുതിരയുമായി നീ തിരിച്ചെത്തുന്നതുവരെ 
ഞാനെന്റെ വസ്ത്രങ്ങൾക്കുള്ളിൽ 
ഉണങ്ങാത്ത തുമ്പപ്പൂ കാത്തുവെക്കും. 

ഓലയുണങ്ങി ഈർക്കിലിന്റെ മുനയുള്ള നോട്ടങ്ങൾ 
തുടയെല്ലുകളിൽ കാത്തിരിപ്പിന്റെ മെഴുകുതിരി മുറിച്ച്‌ കത്തിച്ചാലും 
ചരിത്രത്തിൽ നിന്ന് തിരിഞ്ഞോടിയ 
നിന്റെ മുടിക്കെന്റെ കാമം പടർന്നുകയറിയ തുടയെല്ല് 
ഞാൻ കത്താതെ ബാക്കിവെക്കും. 

-3- 

മുതിരച്ചെടികൾ വളർന്ന് വളർന്ന് 
ഓടാമ്പലുകൾക്കും മോന്തായത്തിനുമിടയിലൂടെ 
കുതിരച്ചാണകത്തിന്റെ മണമുള്ള പൂക്കളുമായെത്തും. 
ഇനിയുമവൾ വന്നില്ലല്ലോന്ന് 
ശവക്കുഴി തോണ്ടിക്കൊണ്ടൊരു നിലാവ്‌ ഓർമ്മപ്പെടുത്തും. 

പ്രേമം ചാലുകീറിയ 
മച്ചിൻപുറത്തെ ഒച്ചയിൽ കിടന്ന് 
ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ 
കാത്തിരിപ്പവസാനിച്ചെഴുന്നേറ്റ്‌ ചരിത്രത്തിലേക്ക്‌ ഉണർന്ന് കിടക്കും, 
നീ വരുന്നൊരു കാലത്ത്‌ 
ഞാനുപേക്ഷിച്ച തുമ്പപ്പൂവിന്റെ തിരിച്ചുവിളിയുണ്ടാകുന്നതുവരെ.

No comments:

Post a Comment