പാതിരാ ചുരം ( കവി അനിൽ കുറ്റിച്ചിറയ്ക്ക്‌)

നിലാവിന്റെ വെളുത്ത
പടികളിലൂടെ നടന്നുകയറി
വെളിച്ചംകൊണ്ട്‌
കുഴിച്ച കുണ്ടിൽ
കണ്ണുതിരുമ്മിയടച്ച്‌ കിടന്നുറങ്ങി
കുഴിയാനയെപ്പോലെ.

ചായപ്പൊടി മണക്കും
ഷെൽഫിനുവെളിയിലേക്ക്‌
കണ്ണെത്തിച്ച്‌ നോക്കുന്നു
മരിച്ചുപോയ എഴുത്തുകാർ.

പനമരം പാലത്തിന്റെ
കൈവരികളിലിരുന്നാൽ
വഴിനീളെ പ്രസവിച്ച
സ്ത്രീയുടെ ചോരമണം,
കറുകറുത്ത ഉരുളൻ കല്ലുകൾ
വെള്ളത്തിൽ കല്ലേമുട്ടികളുടെ ചൂടറിഞ്ഞ്‌.

വെയിലിന്റെ വെളുത്ത
പടികൾ ഇറങ്ങുമ്പോൾ
കാട്ടുതേൻ വാങ്ങി
സഞ്ചിയിലിട്ടു
തേനീച്ചയുടെ മൂളക്കം കേട്ടുറങ്ങാൻ.

എയർപോർട്ട്‌

വേനലവധിക്ക്‌ നാട്ടിലെ
പുഴയിൽ തോട്ടിൽ
വലക്കണ്ണിൽ തോറ്റുറങ്ങും
മീനുകൾ തീർന്ന്
നാടുകാണാൻ കൂട്ടുകാരായ്‌
പുറപ്പെട്ടു ഉച്ചയൊന്നിൽ
എയർപ്പോർട്ട്‌ വഴിയേ.

പ്രമുഖന്റെ കല്യാണത്തിനു
വലിച്ചുകെട്ടിയ പന്തലുപോൽ
അണിഞ്ഞൊരുങ്ങി എയർപ്പോർട്ട്‌.

പറന്നടുക്കും വിമാനങ്ങൾ
പിടഞ്ഞൊഴിയും മീനായ്‌
കണ്ണിൽ കൊളുത്താതെ.

ഗേറ്റിനുവെളിയിൽ മുഷിഞ്ഞ്‌
നേരമിരുട്ടി വർണ്ണവെളിച്ചം
തെളിഞ്ഞ മതിലുചാടി
കയത്തിലേക്കൂളിയിട്ടെന്ന പോൽ
തണുപ്പാസ്വദിച്ച്‌
വിമാനവഴിയിൽ നിന്ന
നാലഞ്ച്‌ പരലുകൾ.

കുടുങ്ങി
കാക്കിയിട്ട വലക്കണ്ണൊന്നിൽ.

വീട്ടിലമ്മ
കാത്തിരിക്കും ഇറയത്തേക്കെറിഞ്ഞിടും
നിറഞ്ഞ സഞ്ചിയായ്‌ പോലീസ്‌ ജീപ്‌,
പേടിയുടെ ഉളുമ്പ്‌ മണം
പരന്ന രാത്രി.