ഡിജിറ്റൽ ഹൃദയമിടിപ്പ് തിരഞ്ഞുകൊണ്ട്

 ചെറിയൊരു ചില്ലുചതുരത്തിന്റെ വെളിച്ചം 

ഈറൻ ചുവരിൽ തങ്ങിനിൽക്കുന്നു.

മുകളിലെ അപ്പാർട്ട്മെന്റിൽ സമയം പുലർച്ചെ 3:14.

കാപ്പി തണുത്തുറഞ്ഞുപോയിരിക്കുന്നു,

റേഡിയേറ്റർ അതിന്റെ ലോഹമയമായ, 

ക്രമരഹിതമായ താളം മൂളുന്നു.

മൂന്ന് നിലകൾക്ക് താഴെ, ചുവപ്പ് വെളിച്ചത്തിൽ 

വാഹനം നിറുത്തിയിട്ടിരിക്കുന്ന ഏകാകിയായ 

ഒരു ഡെലിവറി ഡ്രൈവർ

ജനലുകളുടെ മഞ്ഞച്ചതുരങ്ങളിലേക്ക് നോക്കുന്നു,

അടുക്കിവെച്ച നിശബ്ദതകൾ കൊണ്ട് നിർമ്മിച്ച 

ഒരു നഗരത്തെ അവൻ അവിടെ കാണുന്നു.


നമ്മളിപ്പോൾ കത്തുകൾ എഴുതാറില്ല.

മൈലുകളോളം നീളുന്ന ഓപ്റ്റിക്കൽ ഫൈബറുകളിലൂടെ 

നമ്മൾ തെളിഞ്ഞ പിക്സലുകൾ എറിഞ്ഞുവിടുന്നു,

മറുതലയ്ക്കൽ ആ ബൈനറി അക്കങ്ങൾ 

മാനുഷികമായ ചൂടായി മാറും എന്ന പ്രതീക്ഷയോടെ.

പരിചയമുള്ളൊരു പേരിന് അരികിൽ ഒരു പച്ചപ്പൊട്ട് മിന്നിമറയുന്നു—

ഡിജിറ്റൽ കടലിലെ ഒരു ചെറിയ വെളിച്ചമാടം—

അതിനുശേഷം ഒച്ചയില്ലാതെ അത് മാഞ്ഞുപോകുന്നു.

മുറി വീണ്ടും അതിന്റെ പഴയ നിശബ്ദതയിലേക്ക് മടങ്ങുന്നു.


ചുവർഘടികാരം തടിത്തറയിലേക്ക് 

ചെമ്പുനാണയങ്ങളെന്നപോലെ 

സെക്കൻഡുകളെ വീഴ്ത്തുന്നു.

കിലുക്കം. കിലുക്കം.

മറന്നുപോയ കടലാസുകൾ മഞ്ഞനിറമായി, 

ക്ഷമയോടെ, വായിക്കപ്പെടാതെ കിടക്കുന്ന

പുസ്തകത്തട്ടിന് താഴെയുള്ള 

നിഴലുകളിലേക്ക് അത് ഉരുണ്ടുപോകുന്നു.


തെരുവിന് അപ്പുറത്ത്, ചാറ്റൽമഴയിൽ 

ALL-NIGHT DINER എന്ന നിയോൺ ബോർഡ് മൂളുന്നു.

N, I അക്ഷരങ്ങൾ മിന്നിമറഞ്ഞ് അണഞ്ഞുപോകുന്നു,

നനഞ്ഞ പാതയിൽ പ്രകാശമാനമായ, 

നീല നിറത്തിന്റെ ഒരു കറ ബാക്കിവെച്ചുകൊണ്ട്.

ഒരു മഞ്ഞ ടാക്സി മഞ്ഞുമൂടിയ വഴിയിലൂടെ പാഞ്ഞുപോകുന്നു,

അതിന്റെ ടയറുകൾ ടാറിട്ട റോഡിൽ 

നനഞ്ഞ പട്ടുതുണി കീറുന്നതുപോലെ ശബ്ദമുണ്ടാക്കുന്നു.


അയക്കാത്ത സന്ദേശങ്ങളുടെ പ്രേതങ്ങളുമായി ഞാൻ ഇരിക്കുന്നു,

കഴ്സറിന്റെ സ്പന്ദനം നോക്കിക്കൊണ്ട്—

ഒരു ഡിജിറ്റൽ ഹൃദയമിടിപ്പ്, സ്ഥിരവും വികാരരഹിതവുമായ ഒന്ന്.

ഓട്ടോ-കംപ്ലീറ്റ് ചെയ്യപ്പെടാത്ത ഒരു വാക്കിനായി,

അൽഗോരിതങ്ങളാൽ മിനുക്കപ്പെടാത്ത 

ചിന്തയ്ക്കായി അത് കാത്തിരിക്കുന്നു.


ദൂരെ, ഉയർന്നുനിൽക്കുന്ന പാളത്തിലൂടെ 

ആദ്യത്തെ പ്രഭാത ട്രെയിൻ മൂളിക്കൊണ്ട് കടന്നുപോകുന്നു,

കനത്ത ഇരുമ്പ് തണുത്ത സ്റ്റീലിൽ ഉരസുന്നു.

അത് പുലർച്ചെയെഴുന്നേറ്റ ജോലിത്തിരക്കുകളെയും 

ഭാരമേറിയ കൺപോളകളെയും ചുമക്കുന്നു,

വിളറിയ ചാരനിറമുള്ള പ്രഭാതത്തിലേക്ക് 

ആളുകൾ ചുവടുവെയ്ക്കുന്നു,

തങ്ങളുടേതായ സ്വകാര്യമായ, എഴുതപ്പെടാത്ത 

ആകാശങ്ങളും പേറിക്കൊണ്ട്.


ഈ ചട്ടക്കൂടിൽ ശേഖരിക്കപ്പെട്ട കഷണങ്ങളാണ് നമ്മളെല്ലാം.

നമ്മൾ തണുത്ത ചില്ലിലേക്ക് വിരലുകൾ അമർത്തുന്നു,

ഒരു ഹൃദയമിടിപ്പ് തിരഞ്ഞുകൊണ്ട്,

നിശബ്ദമായി മിന്നിമറയുന്ന ഈ ഇരുട്ടിനെ

നമ്മുടെ വീട് എന്ന് വിളിക്കുന്നു.

കാട്ടുപൊന്തയുടെ പാട്ട്

‌അവധിക്ക്‌ വീട്ടിലിരിക്കുന്ന നേരത്ത്‌
വെറുതേ പുഴയിലേക്കിറങ്ങി.

ചേറലക്കിയലക്കിയുണക്കി 
പെണ്ണുങ്ങൾ പോയയുടനെ
പാറയിൽ ഇരിപ്പുറപ്പിച്ച
തുമ്പിയെ കല്ലെടുത്തെറിഞ്ഞ്‌ 
ഒരാട്ടുവെച്ചുകൊടുത്ത്‌ കുത്തിയിരുന്ന് 
ഉരുളൻ കല്ലുകൾ പെറുക്കി
കൂട്ടിയുരച്ച്‌ ഈണമുണ്ടാക്കി സുഖിച്ചു.

അക്കരെ കവുങ്ങുംതോപ്പിൽ
പന്നിയെ തൂക്കിവിൽക്കണതിന്റെ ബഹളം.
സഞ്ചിയും തൂക്കി
പുഴകടക്കുന്ന ഓരോരുത്തരുടേയും
കണ്ണിൽ തിളങ്ങുന്നു ഇറച്ചിച്ചൂട്‌

സമയം പോകെപ്പോകെ
വെയിലു ചീറിപ്പാഞ്ഞ്‌
ചൂട്‌ നാറിത്തുടങ്ങിയപ്പോ
പെറുക്കിക്കൂട്ടിയ കല്ല്
വെള്ളത്തിനുമേൽ തെറ്റിച്ചുവിട്ട്‌
കയറിപ്പോരാൻ നോക്കുന്നതിനെടേൽ
തൊട്ടടുത്തെ പൊന്തയ്ക്കുള്ളിൽ നിന്ന്
കുരുവികളുടെ സിംഫണി.

പെട്ടെന്നോർമ്മകൾ
കട്ടുപൊന്തയോളം നരച്ചു,
അതിനുള്ളിൽ മരിച്ചുവീണ
കൊച്ചുപുസ്തകങ്ങളിലെ നായികമാർ
കൈമാടി വിളിക്കുന്നു,
വർഷങ്ങൾക്കുശേഷം കണ്ട കൂട്ടുകാരനെപ്പോലെ വള്ളിപ്പടർപ്പുകൾ.

പൊന്തയ്ക്കുള്ളിൽ ഇരുട്ടിൽ
അറവ്‌ കത്തിയുടെ മൂർച്ച
ചോരത്തണുപ്പ്‌ തേടി വിയർത്ത്‌ 
പെരുവിരലിൽ നിന്നു
പുസ്തകങ്ങളൊളിപ്പിച്ച പൊത്തിൽ
മരണക്കൊത്തേൽക്കാൻ 
പ്രേമത്തിന്റെ വിഷം കാത്തുവെച്ച്‌
കടന്നുപോയവരെയറിയാതെ.

ശംഖ്‌

കടൽക്കരയ്ക്കിരുന്ന്
കയ്യിലൊതുക്കിപ്പിടിച്ച തത്തയ്ക്ക്‌
ഭക്ഷണം കൊടുക്കുന്നു
ചുണ്ടിനോർമ്മ തിരയ്ക്കൊപ്പമെത്തി
കാലിനെത്തൊട്ട്‌ തലോടിയ നേരത്ത്‌.

മുംബൈ

മറൈൻ ഡ്രൈവിൽ
ഫോട്ടോഗ്രാഫേഴ്സ്‌ പകർത്തി പകർത്തി
നരച്ചുപോയ തിരകൾ നോക്കി
ദൂരെ പക്ഷിയുടെ മരണം ഓർമ്മിപ്പിക്കും
കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

മുഹമ്മദും ഞാനും ചെന്നിരിക്കാറുണ്ടായിരുന്ന
കരിങ്കല്ലുകൾ ഞാൻ തൊട്ടുനോക്കി,
അതേ തണുപ്പ്‌-

അന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്ന, നേവൽ ബേസിലെ പ്രാവുകളെ പിടിക്കാൻ പോകാറുണ്ടെന്നും, അവർ ആ പ്രാവുകളെ ജീവനോടെ കൂട്ടിലാക്കി കപ്പലിൽ കയറ്റി വമ്പൻ മീനുകൾ പുളയ്ക്കും ആഴങ്ങളിലെത്തുമ്പോൾ അവയെ തുറന്ന് വിടുമെന്നും, അവറ്റകൾ ചിറകുകളുടെ തളർച്ച മാറ്റാൻ ഒരു കൂര കിട്ടാതെ നടുക്കടലിൽ പറന്നുപറന്ന് ചിറകൊടിഞ്ഞ്‌ ചത്ത്‌ കടലിൽ വീഴുമെന്നും ആ പാപത്തിനു കൂട്ടുനിൽക്കാറു ഞാനാണെന്നും പറഞ്ഞ്‌ മുഹമ്മദ്‌ കരഞ്ഞിരുന്നപ്പോൾ എനിക്ക്‌ തോന്നിയ

-അതേ തണുപ്പ്‌

മുഹമ്മദ്‌ മരിക്കാറായ കാലത്ത്‌
അയാളുടെ മുഖത്ത്‌
പ്രാവുകളുടെ നിറമുണ്ടോന്ന്
തിരഞ്ഞതോർത്ത്‌,
ദൂരെ പക്ഷിയുടെ മരണം
ഓർമ്മിപ്പിക്കും കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

പാതിരാ ചുരം ( കവി അനിൽ കുറ്റിച്ചിറയ്ക്ക്‌)

നിലാവിന്റെ വെളുത്ത
പടികളിലൂടെ നടന്നുകയറി
വെളിച്ചംകൊണ്ട്‌
കുഴിച്ച കുണ്ടിൽ
കണ്ണുതിരുമ്മിയടച്ച്‌ കിടന്നുറങ്ങി
കുഴിയാനയെപ്പോലെ.

ചായപ്പൊടി മണക്കും
ഷെൽഫിനുവെളിയിലേക്ക്‌
കണ്ണെത്തിച്ച്‌ നോക്കുന്നു
മരിച്ചുപോയ എഴുത്തുകാർ.

പനമരം പാലത്തിന്റെ
കൈവരികളിലിരുന്നാൽ
വഴിനീളെ പ്രസവിച്ച
സ്ത്രീയുടെ ചോരമണം,
കറുകറുത്ത ഉരുളൻ കല്ലുകൾ
വെള്ളത്തിൽ കല്ലേമുട്ടികളുടെ ചൂടറിഞ്ഞ്‌.

വെയിലിന്റെ വെളുത്ത
പടികൾ ഇറങ്ങുമ്പോൾ
കാട്ടുതേൻ വാങ്ങി
സഞ്ചിയിലിട്ടു
തേനീച്ചയുടെ മൂളക്കം കേട്ടുറങ്ങാൻ.