ലിഡിയ അലക്സാണ്ട്ര നാരായണിയമ്മമ്മയെ കാണാൻ വന്നപ്പോൾ

ലിഡിയ അലക്സാണ്ട്ര 
സായിപ്പന്മാരോടുള്ള ഇന്ത്യയുടെ 
വിരോധമവസാനിച്ചപ്പോൾ 
നരായണിയമ്മമ്മയെ 
അഥവാ 
കാണാൻ വന്നെന്ന് വിചാരിക്കുക.
ഉയെന്റപ്പ ഞാനെന്തായി കാണണേന്ന് 
പുലമ്പിക്കൊണ്ട് 
അമ്മമ്മ പരക്കം പായും 
അയലിലിട്ട കുപ്പായം 
തട്ടിൻപുറത്ത്  ഒളിപ്പിക്കെടാന്ന് 
കണ്ണിലേക്ക് നോട്ടമെറിയും 
പാലുവാങ്ങീറ്റ് വാ കുരിപ്പേ, 
പരദൂഷണം പിന്നെയാകാന്ന് 
അനിയത്തിയോട് തട്ടിക്കയറും 
മുറുക്കിച്ചോന്ന വായി 
ഓടിപ്പോയൊന്ന് കുലുക്കിത്തുപ്പും  
ആ പൊളിഞ്ഞ കസേര 
ഏറേത്ത്ന്ന് മാറ്റെടാന്നും,
അമ്മേനോട്‌ പശുനെ കെട്ടിയിട്ട് 
വരാൻ പറയെന്നും   
അച്ഛനെ ഫോണ്‍ വിളിക്കെന്നും 
കൽപ്പനകൾ 
ആദ്യമായിട്ട് മന്ത്രിയായപോലെ 
തന്നോണ്ടിരിക്കും.

ലിഡിയ അലക്സാണ്ട്ര 
പണ്ടത്തെ മുറിമലയാളം 
കാച്ചുമ്പോൾ  
അമ്മമ്മ അമ്മ അച്ഛൻ 
ചായകാച്ചാൻ പാലുവാങ്ങാൻ പോയ
പെണ്ണെവിടെപോയെന്ന് 
വീണ്ടും കണ്ണുകൊണ്ടെന്നോട് കല്പിക്കും. 

(പണ്ട് വായിച്ച എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ അത്രപ്രസക്തമല്ലെങ്കിലും പറയുന്ന സായിപ്പന്മാരോട് നാട്ടുകാർക്കുണ്ടായ നന്മയുള്ള സ്നേഹത്തെക്കുറിച്ചോർത്തെഴുതിയത്.)

1 comment:

  1. പിള്ള മനസ്സില്‍ മാത്രമല്ല അമ്മ മനസിലും

    ReplyDelete