Race Course-110003

ജലാശയത്തിലേക്ക് 
കീറിവീണ പട്ടത്തിന്റെ 
അവശേഷിപ്പുകൾ തേടി 
കുട്ടികളുടെ ചിരിയൊച്ചകൾ 
ഓടിമറഞ്ഞടുക്കുന്ന
തെരുവിൽ നിന്നൊരു 
കബ്ബാൾ അലറുന്നത് 
കേട്ടുണരുന്നു പകലുകൾ.

കുതിരക്കാരന്റെ ഭാര്യയെ 
കണി കാണുന്നു 
വെയിലുകൾ പക്ഷികൾ.

കൂട്ടിക്കൊടുപ്പുകാരന്റെ കൂടെയോടി 
തളർന്നു ചുരുണ്ട് കിടന്നുറങ്ങുന്നു 
തെരുവിന്റെ ഗായിക.

മഹാനഗരത്തെ നക്കി ജീവിക്കുന്ന 
പട്ടികൾക്കും പന്നികൾക്കുമിടയിലൂടെ 
പിഴച്ചുപെറ്റ സന്തോഷം 
പങ്കിടുന്നു അപരിചിതർ.

പറന്ന് വീണ പട്ടത്തിന്റെ 
നിഴലുകണ്ട് നീന്തിയടുക്കുന്ന മീനുകൾ 
ശുക്ലമുപേക്ഷിച്ച് തോർത്തിക്കയറുന്നവന്റെ
കാലുകൾ കൊത്തിപ്പറിക്കുന്നു.

മരിച്ച് തിരിച്ചെത്തിയവനെപ്പോലെ
കണ്ണുകൾ
ഗായികേ... 
എന്റെ ഗായികേന്ന് തിരയുന്നു.

ചത്തപെണ്ണിന്റെ മുലകുടിക്കുന്ന 
കുട്ടിയുടെ അറിവില്ലായ്മയാണ് 
നിനക്ക് ഞാനെന്ന് 
എന്നെയറിയിക്കാത്തവളെ
വലിച്ച് കീറി 
വലിച്ച് കീറി.

ബാക്കിയായ 
പട്ടം തേടിയലയുന്ന 
കുട്ടിയുടെ കരച്ചിൽ 
കൈവിട്ടുപോയ 
നൂല് തിരികെ കിട്ടിയ 
കുട്ടിയുടെ ചിരി.

എന്റെ കൂടെ പുകയൂതിയ പെണ്ണേ 
എനിക്ക് ചായ നല്കിയ ചെക്കാ
എനിക്ക് ഗ്ലാസ്‌ പകർന്ന മുനിയേ
നിങ്ങളിലൂടെ 
തുടരുന്ന 
പരാഗണത്തിന്റെ നിയമമേ.

നമ്മുടെ പകലുകൾ 
നമ്മുടെ വെയിൽ 
നമ്മുടെ കാറ്റ് 
നമ്മുടെ മഴ 
തുടർന്ന് പോകുന്നു 
(അ)പരാജിതന്റെ വീർപ്പുമുട്ടൽ.

ജലാശയത്തിലേക്ക് 
കീറിവീണ പട്ടത്തിന്റെ 
അവശേഷിപ്പുകൾ തേടിയെടുത്ത്  
കുട്ടികളുടെ ചിരിയൊച്ചകൾ 
ഓടിമറഞ്ഞടുക്കുന്ന
തെരുവിൽ നിന്നൊരു 
കബ്ബാൾ അലറുന്നത് 
കേട്ടുറങ്ങുന്നു പകലുകൾ
ഉണരുന്നു രാത്രികൾ.

(ഡൽഹിയിലെ race course എന്ന സ്ഥലം വേദനാജനകമായ കാഴ്ചകൾ സമ്മാനിക്കുന്നു)

2 comments: