പുര നിറഞ്ഞ ആണ്‍പിള്ളേർ

വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ 
എതിരെ വരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ 
തല്ലിപ്പോകുമോന്ന് ഭയപ്പെട്ട് 
കണ്ടില്ലെന്ന് നടിക്കും,
"എന്തൊക്കെയാ കുഞ്ഞി പണിയൊക്കെ എങ്ങനെയെന്ന ചോദ്യത്തിന്"
ഉഷാറായി പോകുന്നു; നിന്റമ്മോൻ ശരിയാക്കി തന്ന പണിയെന്ന്
ഉത്തരം കൊടുക്കാൻ 
നാക്ക് പെടക്കും 
ഏച്ചീന്റെ നഴ്സിംഗ് ആപ്ലിക്കേഷൻ 
പരിയാരത്ത് പെൻഡിങ്ങിലെന്നോർത്ത് 
ഉഷാറെന്നേന്ന് നിശബ്ധനാവും.

ചായ പീടിയയിലെത്തിയാൽ
വാസുവേട്ടനും ജോണ്‍സേട്ടനും 
ഇ നാട് നന്നാവില്ലെന്ന് 
പത്രം നോക്കി വിഷമം പറയുന്നുണ്ടാവും 
ശവങ്ങൾ എന്ന ഒറ്റവാക്കിലൊതുക്കും 
പുരാണം പരച്ചിലിനുള്ള മറുപടി.

ഒരുത്തനോട് 
നിന്റച്ചനെക്കൂട്ടിക്കോ പെയിന്റിങ്ങിനെന്നും 
മറ്റൊരുത്തനോട് 
അഞ്ചിന്റെ പൈസയില്ല കയ്യിൽ 
ഷാപ്പിലേക്ക് ഞാനില്ലയെന്നും പറയും.

വായനശാലയിൽ കുത്തിയിരുന്ന് 
വായിച്ചത് പിന്നെയും പിന്നെയും 
തുടച്ച് നക്കീട്ട് 
ആധികാരികമായ ഭാഷയിൽ 
മുന്നിലിരിക്കുന്നവനോട് പറയും 
ആനുകാലികങ്ങളൊന്നും പണ്ടത്തെയത്ര നിലവാരമില്ലെന്ന്.

സിഗരറ്റ് പുകയ്ക്കാൻ 
ടൌണിലെ കക്കൂസിൽ കയറിയിട്ട് 
കണ്ണാടിയിലേക്ക് നോക്കുമ്പോൾ 
വല്ലാണ്ടങ്ങ് ഗൗരവപ്പെട്ട് 
നിനക്ക് നന്നാകണ്ടേന്ന് സ്വയം ചോദിക്കും 
നന്നാകണമെന്ന് ഉത്തരവും കണ്ടെത്തും.

കല്യാണത്തിന് പോയാൽ 
പന്തലിലിരുന്ന് ചോറുണ്ണുമ്പോൾ  
ഇതൊക്കെയങ്ങ് വാരി എറിഞ്ഞാലൊന്ന് തോന്നു,
"എന്തൊക്കെയാടാ സ്കൂളിലൊക്കെ വിശേഷമെന്ന് 
അടുത്തിരിക്കുന്ന ചെക്കനോട് കുശലം പറഞ്ഞ്
സമാധാനപ്പെടും"

മരിച്ച വീട്ടിൽ പോയി 
നിലവിളി കേൾക്കുമ്പോൾ 
ഉച്ചത്തിൽ ചിരിക്കാൻ തോന്നും 
"കണ്ടിട്ടെത്ര നാളായെന്ന്" 
മുറുക്കിച്ചോപ്പിച്ച കിട്ടേട്ടന്റെ വായ നോക്കി 
വെറുതെ ചോദിച്ച് 
"പന്ന തൊണ്ടൻ എല്ലാടത്തും എത്തിക്കോളുമെന്ന്" 
മനസ്സിൽ പറഞ്ഞ് 
അവിടുന്നും തടിയൂരും.

സിനിമയ്ക്ക് പോയാൽ 
മറ്റേലെപ്പടമെന്ന് 
ഒറ്റവാക്കിൽ നിരൂപിക്കും.

"അളിയാ എന്തുണ്ടെടാ,
എങ്ങോട്ടേക്കാ,
ഞാനിപ്പോ അങ്ങനെയിങ്ങനെ,
ആയിക്കോട്ടെ വിലിക്കാമെടാ"
കാണുന്ന കൂട്ടുകാർക്കൊക്കെ 
പതിവ് ചോദ്യോത്തരങ്ങൾ സമ്മാനിച്ച് 

വായനശാലേന്ന് 
കാമസൂത്രം കട്ടെടുത്ത്
ഞാൻ ശരിക്കുമൊരു ഭ്രാന്തനല്ലേന്ന് 
സ്വയം ചോദിച്ച് 
എന്തൊലക്കയെങ്കിലുമാകട്ടേന്ന് ചിന്തിച്ച് 
മിണ്ടാതെ വീട്ടില്‍ക്കയറി
ഉള്ളത് തിന്നിട്ട് 
ഞാൻ വായിക്കാൻ പോകുകയാ 
ശല്യം ചെയ്യേണ്ടെന്നാന്ജാപിച്ച് 
അങനെ അങ്ങനെ..... 

No comments:

Post a Comment