നാരായണൻ എന്ന കൊടിയടയാളം

രാത്രിയതിന്ടെ കൈകാലുകളുപയോഗിച്ച്
ശരീരം പൊതിഞ്ഞ് പിടിച്ചിരിക്കുന്നു
ചട്ടിയും കലവുമെടുത്ത് വീടിനെയുണർത്തുന്ന അമ്മയുടെ കോൾ
രണ്ടരയ്ക്കുള്ള സുപ്പർഫാസ്റ്റ് കാത്ത് കാത്ത്
പറന്നകന്ന പക്ഷികളെക്കുറിച്ചുള്ള മരത്തിന്ടെ നിലവിളിയിൽ മുങ്ങി മുങ്ങി

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോൾ

ആദ്യരാത്രിക്ക് ശേഷം
അടുക്കളയിലേക്ക് പ്രവേശിക്കുന്നവളെപ്പോലെ
സൂര്യനതിന്ടെ ചുവടുകൾ മരങ്ങളിലേക്ക് പുഴകളിലേക്ക് വീടുകളിലേക്ക്
തുറക്കാതെ കിടക്കുന്ന ചായക്കടയ്ക്ക് മുന്നിൽ
പൂച്ച അച്ഛൻ മരിച്ച മകനെപ്പോലെ
ഓർമയിലേക്ക് ചുരുണ്ടുറങ്ങുന്നു           
കുടിവെള്ളം ശേഖരിക്കാൻ വരുന്നവരെ കാത്ത് കാത്ത്
കവലയിലെ കിണർ.

കാക്കി തൊപ്പിയും
ചോന്ന കുപ്പായവുമിട്ട് പട്ടാളക്കാരെപ്പോലെ മാർച്ച് ചെയ്യാറുണ്ടായിരുന്ന
ചായക്കടക്കാരൻ നാരേട്ടനാണ്
ജീവിതത്തിൽ കണ്ടിരിക്കുന്ന ഏറ്റവും വലിയ കമ്മ്യുണിസ്റ്റ്
മനുഷ്യരെക്കുറിച്ചുള്ള പാട്ടുമാത്രം
പഴകിയ ടേപ്പ് റെക്കോർഡറിൽ ഒച്ചത്തിൽ വെച്ച്
കട്ടൻചായയിൽ ലോകം കൊയ്തെടുക്കുന്ന സൂത്രം ഒളിപ്പിച്ചവൻ
ആ നാരേട്ടൻ രാത്രിയിൽ മരിച്ചിരിക്കുന്നു

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോഴേക്കും
ആകാശത്തിന്ടെ എത്തിപ്പെടാൻ കഴിയാത്ത പ്രദേശത്തേക്ക്
നാരേട്ടനെ യാത്രയാക്കിയവർ തിരിച്ച് വരുന്നു

തൊണ്ടയിൽ കുടുങ്ങിയ മുള്ളുപോലെ
എന്റെ നാരേട്ടാന്ന്
തെറിച്ച് വീഴുന്നു നിലവിളി

ഓടെടാ നായ്ക്കളേന്ന് ശകാരിച്ചും
കൊല്ലിനെടാ ആ പട്ടികളേന്ന് അധികാരപ്പെട്ടും
കത്തിനിന്ന നാടിന്ടെ ഉച്ചസൂര്യാ
നാടിന്ടെ ഉച്ചസൂര്യാ
നക്ഷത്രങ്ങൾ പൂക്കളമിടുന്ന വയൽവരമ്പത്തിരുന്ന് ബീഡിയൂതുന്നവരെ തനിച്ചാക്കി
നീയേത് ഇടിമുഴക്കങ്ങൾക്കിടയിലേക്കാണ് മറഞ്ഞത്

എന്ടെ നാരേട്ടാ
നാമിനി
ലോകത്തിന്ടെ ഏത് കോണിലിരുന്നാണ്
കമ്മ്യൂണിസത്തിന്ടെ ഭാവിയെക്കുറിച്ച് തർക്കിക്കുക

നിങ്ങൾക്ക് മുന്നിലേക്ക് കീറിക്കീറി വീഴുന്നു
നാടിന്ടെ കൊടിയടയാളം
ചോന്ന് ചോന്ന് നിൽക്കുന്നു ഉച്ചസൂര്യൻ

2 comments:

  1. നാരേട്ടന്‍ ഉണ്ടായിരുന്നോ?

    ReplyDelete
    Replies
    1. ഉണ്ടായിരുന്നത് കാരണമാണല്ലോ ഈ കവിത ഉണ്ടായത്

      Delete