പ്രേമത്തിന്റെ നിലവിളി

വീടിനു പിന്നിൽ
ചെറിയ തോട്‌
കടന്നുചെന്നാൽ
കവുങ്ങുകൾക്കിടയിൽ
കശാപ്പുശാല.

പുലർച്ചയിലെ
അലർച്ചകൾ
മ്യഗത്തോലിനൊപ്പം
അവിടമാകെ പരന്ന് കിടക്കുന്നു.

ചോരയിൽ കുതിർന്ന
നീല ടാർപ്പോളിനിൽ
അവളുടെ അപ്പനിരുന്ന്
പന്നിയുടെ തല തൂക്കും
തുട തൂക്കും.

അയാൾ
വീതുളിക്കുപകരം കത്തിയും
മരത്തിനുപകരം പന്നിയും
തിരഞ്ഞെടുത്ത്‌
വിശപ്പിന്റെ
ചിത്രം കൊത്തുന്നു.

കൂടിനിന്നവരുടെ
കാൽവെള്ളയിൽ പറ്റിച്ചേർന്ന്
ഇറച്ചിക്കൊപ്പം
യാത്ര പോകുന്നു,
ചോരയിലും ചെളിയിലും കുഴഞ്ഞ
കശാപ്പുകാരന്റെ നിശ്വാസങ്ങൾ.

അവളുടെ വീടിന്റെ മുന്നിൽ
അയയിൽ കാണാം
മ്യഗച്ചൂട്‌ സ്വപ്നം കണ്ട്‌
സുഖമായുറങ്ങുന്ന കൈലിമുണ്ട്‌.

ഞെട്ടിയുണർന്ന പുലർച്ചകളിൽ
കത്തികഴുകിയ ചോരയ്ക്കൊപ്പം
തോട്ടിലൂടൊഴുകിയകലുന്നത്‌ കേൾക്കാം
അവളുടെ ഓർമ്മകളിൽ പൊതിഞ്ഞ
പ്രേമത്തിന്റെ നിലവിളി.

No comments:

Post a Comment