സഹകരണാശുപത്രി

പെറാൻ വന്നവളുടേയും
വെട്ടുകൊണ്ട് വന്നവന്റേയും
കരച്ചിലും പിഴിച്ചിലും തൂത്തുവാരി
രമണി പോയ്ക്കഴിഞ്ഞാൽ
മതിലിന്റെ തോളിൽത്തൂങ്ങി
നാരായണൻ വരാറുണ്ടായിരുന്ന കാലം.
കള്ളവനെക്കുടിച്ച്
ഷാപ്പവനോടൊപ്പം ഇറങ്ങിവരാറുള്ള
വൈകുന്നേരങ്ങളിൽ
ഞങ്ങളൊന്നും രണ്ടും പറഞ്ഞിരിക്കും.
പറഞ്ഞ് പറഞ്ഞ്
പണ്ടൊരു കുഞ്ഞിരാമനുണ്ടായിരുന്നെന്നും
അവന്റച്ചന്റെ ഒരേക്കറിലുള്ള
തച്ചും കൊന്നും പിടിച്ചെടുത്ത
സഹകരണാശുപത്രിയെന്ന പത്തുനിലയുടെ ഗർഭപാത്രം
നാലുമുറികളുള്ള
സ്ക്കൂളായിരുന്നെന്നോർമ്മിപ്പിക്കും.
ആ മുറികളിലൊന്നിച്ചിരുന്നാരുമറിയാതെ
ബീഡിയൂതിയ കുഞ്ഞിരാമൻ
കാവുമ്പായി സമരക്കുന്നിൽ
വെക്ക്
നായിന്റെമോനെ വെടി ചങ്കിനെന്നുപറഞ്ഞ്
ചത്തുപോയതും,
ഓന്റച്ചൻ വയസ്സാങ്കാലത്ത്
നോക്കാനാളില്ലാതെ
നരകിച്ച് നരകിച്ച് ചാവും മുന്നേ
സ്ക്കൂൾ വഴിയാധാരമാകരുതെന്നോർത്ത്
പാർട്ടിക്കെഴുതിക്കൊടുത്തതും
പാർട്ടിക്കാരത്
സഹകരണാശുപത്രിയാക്കിയതൊക്കെപ്പറഞ്ഞ്
ദേഷ്യപ്പെടും.
കള്ളിറങ്ങി
തെങ്ങിലേക്ക് തിരിച്ച് പറക്കുകയും
ഷാപ്പവനെവിട്ട്
മുടന്തിയകലുകയും ചെയ്യുമ്പോൾ
പത്താം വയസ്സുമുതൽ
ബീഡിയൂതി ബാക്കിവന്ന കഫം
തൊണ്ടയിലുടക്കിപ്പുറന്തള്ളുന്ന കുഞ്ഞൊച്ചയിൽ
പത്തുനിലയുള്ള കെട്ടിടത്തിനെ
ശകാരിച്ചെഴുന്നേൽക്കും നാരായണൻ.
ലേബർ റൂമിൽ
ആ നിമിഷം പെറുന്ന പെണ്ണുങ്ങൾക്ക്
കുഞ്ഞിരാമന്റമ്മയുടെ പേരിടാൻ തോന്നും.
അവരൊക്കെ ഗർഭപാത്രം പൊട്ടിപ്പിളരുന്ന
വെടിയൊച്ചയിൽ
പിറക്കുന്നവനാണാണെങ്കിൽ
കുഞ്ഞിരാമനെന്ന് പേരിടുന്ന സ്വപ്നത്തിൽ
സുഖമായുറങ്ങും.

No comments:

Post a Comment