ഉച്ച

പുല്ലുമണക്കുന്ന കുതിരകളുമായി
അവൾ കടന്നുവരുന്ന ഒരുച്ചയുണ്ട്.
കുന്നിറങ്ങുമ്പോൾ പൊതിഞ്ഞുപിടിച്ച
സൂര്യകാന്തിപ്പൂക്കളുടെ പൊതിയഴിച്ച്
നമ്മളുറങ്ങാതെ
പരിപ്പ് കറിക്ക് ഉള്ളിയരിഞ്ഞ
പച്ചവെയിലിന്റെ കൂട്.
കുതിരകളെ കുളിപ്പിക്കുന്ന നിന്നെ
പുൽമേടുകൾക്കിടയിലെ തൂവൽത്തുമ്പിൽ വരച്ച്
വ്യത്യസ്ത ഭാഷയിലെഴുതുന്ന
നട്ടുച്ചയാണിന്ന് ഞാൻ.
പിടയുന്ന മീനുകളുമായി
തോട്ടത്തിലേക്ക് പോകാം
അന്തിക്കറുപ്പിന്റെ ഏമ്പക്കം
വെട്ടുകത്തിയോടുരസിയുരസിക്കത്തുന്ന
വിശപ്പിലിരുന്ന്
വാലില്ലാത്ത നക്ഷത്രത്തെ
മീനിൽ മുക്കിത്തിന്നാം.
കാടിന്റെ പച്ചപ്പ്
നമ്മുടെ തുടയെല്ലുകളിലുറങ്ങുന്ന നേരത്ത്.
ചെറുപ്രാണികളെന്റെ മാംസങ്ങളിലെ
ഭാഷയുടെ കാട്ടുപൂക്കൾ
നിന്റെ ശ്വാസകോശത്തിൽ വിരിയിക്കും.
ചരിത്രം പഠിക്കുന്നൊരാൾ
ചന്ദ്രൻ പ്രതിഫലിക്കുന്ന കല്ലെന്ന് കൂവിവിളിക്കും.
അവനറിയാതെ
നമുക്കാ പച്ചവെയിലിന്റെ ചൂടിലേക്ക്
കുതിരകളുമായി നടക്കണം.

No comments:

Post a Comment