മുംബൈ

മറൈൻ ഡ്രൈവിൽ
ഫോട്ടോഗ്രാഫേഴ്സ്‌ പകർത്തി പകർത്തി
നരച്ചുപോയ തിരകൾ നോക്കി
ദൂരെ പക്ഷിയുടെ മരണം ഓർമ്മിപ്പിക്കും
കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

മുഹമ്മദും ഞാനും ചെന്നിരിക്കാറുണ്ടായിരുന്ന
കരിങ്കല്ലുകൾ ഞാൻ തൊട്ടുനോക്കി,
അതേ തണുപ്പ്‌-

അന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്ന, നേവൽ ബേസിലെ പ്രാവുകളെ പിടിക്കാൻ പോകാറുണ്ടെന്നും, അവർ ആ പ്രാവുകളെ ജീവനോടെ കൂട്ടിലാക്കി കപ്പലിൽ കയറ്റി വമ്പൻ മീനുകൾ പുളയ്ക്കും ആഴങ്ങളിലെത്തുമ്പോൾ അവയെ തുറന്ന് വിടുമെന്നും, അവറ്റകൾ ചിറകുകളുടെ തളർച്ച മാറ്റാൻ ഒരു കൂര കിട്ടാതെ നടുക്കടലിൽ പറന്നുപറന്ന് ചിറകൊടിഞ്ഞ്‌ ചത്ത്‌ കടലിൽ വീഴുമെന്നും ആ പാപത്തിനു കൂട്ടുനിൽക്കാറു ഞാനാണെന്നും പറഞ്ഞ്‌ മുഹമ്മദ്‌ കരഞ്ഞിരുന്നപ്പോൾ എനിക്ക്‌ തോന്നിയ

-അതേ തണുപ്പ്‌

മുഹമ്മദ്‌ മരിക്കാറായ കാലത്ത്‌
അയാളുടെ മുഖത്ത്‌
പ്രാവുകളുടെ നിറമുണ്ടോന്ന്
തിരഞ്ഞതോർത്ത്‌,
ദൂരെ പക്ഷിയുടെ മരണം
ഓർമ്മിപ്പിക്കും കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

No comments:

Post a Comment