മരിച്ചവരുടെ ബസ്സിൽ

വടക്ക്‌ നിന്നും
ചുവന്ന നിറത്തിലുള്ള
പൂക്കളെ
മുകളിൽ നിന്നും
ചുവന്ന നിറത്തിലുള്ള
കിളികൾ തിന്നാതിരിക്കുന്നു.

കേവലമൊരു പുഴുവിൽ
കുട്ടികൾ എന്ത്‌ ചെയ്യും
എന്നാലോചിച്ചിരിക്കാം

പൂവുകൾ
പൂവുകളല്ലായിരുന്നെന്ന്
കിളികൾ
പുഴുക്കൾക്ക്‌
കൊത്തി കൊത്തി
കൊക്കി കൊക്കി
പറഞ്ഞ്‌ കൊടുക്കണമായിരുന്നു.

വാ നാരേട്ടാ
നമുക്ക്‌ ചായക്കട പൂട്ടി
നടക്കാൻ തുടങ്ങാം
വടക്ക്‌ വടക്ക്‌
ഒരു വളവിൽ
ഇടതുവശത്ത്‌
ഒരു കിളിയും
കുറേ പൂക്കളും
കുറേ പുഴുക്കളും
നമ്മളേയും കാത്തിരിക്കുന്നുണ്ട്‌

നമുക്കവർക്ക്‌
ചായ പകർന്ന്
നമുക്കവർക്ക്‌
ഉമ്മകൾ പകർന്ന്
കാലം കഴിക്കാം

നമ്മൾ ഈ വയലിലെ വളവിൽ
മരിച്ച്‌ വീണെന്ന്
എഴുതി വെക്കാം

വാ നാരേട്ടാ
ചൂട്ടെടുത്തോ
തോളിൽ സഞ്ചിയെടുത്തോ
റേഷനരി നിറച്ച്‌

നമുക്കിനി
മരിച്ചവരുടെ ലോകത്ത്‌ ജനിക്കാം
നമുക്കവർക്ക്‌
പത്രം വായിച്ച്‌ കൊടുക്കാം
മനുഷ്യരുടെ പുതിയ ചിത്രം വരഞ്ഞ്‌
നമുക്കവരിൽ കണ്ണീരുണ്ടാക്കാം

വാ നാരേട്ടാ
മരിച്ചവരുടെ ബസ്സ്‌ നമുക്കായി കാത്തിരിക്കുന്നു

ക്യൂ

വയറിളക്കവും പനിയുമായി
ആശുപത്രി വരാന്തയിൽ
മരുന്നിനു കാത്തിരിക്കുമ്പോൾ
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും
നിന്റെ തല കണാൻ ഇടവന്നാൽ
പണ്ട്‌ പറഞ്ഞ പോലെ
ഓടി വന്ന്
പരിചയം പുതുക്കാനോ
എവിടെയാ
എങ്ങനെയാ
എന്ന് വിശേഷം കളിക്കാനോ
ഭർത്താവിന്റെ കൈ പിടിച്ച്‌
ഇവളുടെ ഏട്ടൻ ആണെന്ന് പറയാനോ
കുട്ടിയെ കയ്യിലെടുത്ത്‌
അമ്മാവൻ ചമയാനോ
എനിക്ക്‌ താൽപ്പര്യമുണ്ടായിരിക്കുന്നതല്ല.

കുറിച്ച്‌ തന്ന
വയറിളക്കത്തിന്റെ മരുന്ന്
കിട്ടാതാകുമെന്നും
പനിമാറാതെ ചൂടിൽ തുള്ളുമെന്നും
അറിയാതെ പോലും
ചിന്തിക്കുകയുമില്ല.

മരുന്ന് വാങ്ങാൻ
നിൽക്കുന്നവർക്കിടയിൽ
നീയും ഞാനും
മുന്നിലും പിന്നിലുമായി നിലയുറപ്പിച്ച്‌ കഴിയുമ്പോൾ
നമുക്കിനിയേത്‌ മരുന്നിൽ
ഒന്നാകാം എന്നതിനെക്കുറിച്ചുള്ള
തീവ്രമായ നിരീക്ഷണത്തിലാകും ഞാൻ.

തോളിൽ കിടക്കുന്ന കുഞ്ഞൻ
വായിൽ വിരലിട്ട്‌
തുപ്പൽ എന്റെ മുഖത്താക്കി ചിരിക്കുമ്പോൾ മാത്രമായിരിക്കും
എനിക്ക്‌ ബോധമുണ്ടാകുക.

ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിലായി
ഇന്ന് ഞാനും നീയും

നിന്റെ കൈവിരലുകൾക്ക്‌
നിന്റെ കൈമുട്ടിനു
നിന്റെ വയറിനും
ഞാൻ വരഞ്ഞിട്ടതിലുമധികം പാടുകൾ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നിന്റെ ചെവികൾക്ക്‌ ചുളിവ്‌ വീണിരിക്കുന്നു.
തലമുടി കൊഴിഞ്ഞില്ലാതായി
എന്നൊക്കെ പറയാൻ തോന്നുമായിരിക്കും.

ഒരിക്കൽ പോലും
കാണാനാവില്ലെന്ന് പ്രതീക്ഷിച്ച
ഒരിക്കൽ പോലുമിനി
ഉടലിന്റെ മണം ശ്വസിക്കില്ലെന്ന് പ്രതീക്ഷിച്ചയെനിക്ക്‌
ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിൽ
നീ ഒരലങ്കാരമായിരിക്കുന്നു.

പനിയും വയറിളക്കവും
നീയും നിന്റെ കുഞ്ഞും
കുറച്ചപ്പുറത്ത്‌ ചായയൂതി നിൽക്കുന്ന നിന്റെ ഭർത്താവും
തെയ്യം തുള്ളുന്നത്‌ പോലെ തോന്നുന്നു.

ആശുപത്രി വരാന്തയിൽ
തലകറങ്ങി വീണു മരിച്ച ഒരു കാമുകൻ ആകാൻ എന്നെക്കിട്ടില്ല.

സമ്പന്നരുടെ ക്രിക്കറ്റ്

മാന്യരേ ഞാന്‍ സമ്പന്നന്റെ പ്രതിനിധിയാണ്‌
ഇരുമ്പ് കമ്പികള്‍ വളര്‍ത്തിയെടുത്തതിനു ശേഷം
ഞങ്ങള്‍ പല പല ഇടങ്ങളില്‍
വികസന വിയര്‍പ്പില്‍ മുഷിഞ്ഞ്‌ ജീവിക്കുകയായിരുന്നു.
ഇപ്പോള്‍ പുതിയതായി നടത്തുന്നത്
ആനന്ദത്തിനും വിനോദത്തിനും
പ്രാധാന്യം നല്കിക്കൊണ്ടുള്ള
ന്യൂ ജനറേഷന്‍ ക്രിക്കറ്റ് ആണ്.

ദരിദ്ര മേഖലാ പ്രദേശങ്ങളിലെ
പതിനെട്ടിനിടയിലുള്ള എല്ലും തോലുമായ ആണ്‍കുട്ടികളെയാണ്
എന്‍ഡോസള്‍ഫാന്‍ അമൃത് വര്‍ഷിച്ചയിടങ്ങളിലെ
ഉരുണ്ട് ഭംഗിയുള്ള കുട്ടിത്തലകളെ
ബോള്‍ ആയി
അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയെറിയുന്ന ബാറ്റാക്കിയിരിക്കുന്നത്.
വിക്കറ്റ് ഇ കുട്ടികളുടെയൊക്കെ രക്ഷിതാക്കളാണ്
(മക്കളുടെ പ്രകടനം ലൈവ് ആയി ആസ്വദിക്കുന്നവര്‍)

വിശ്രമ വേളകളില്‍
ഓടിച്ചെന്ന് വലിച്ചിട്ട്
മേയാന്‍ പറ്റുന്ന രീതിയില്‍
പതിനെട്ട് തികഞ്ഞ കന്യകമാരെയും
സ്റ്റേഡിയത്തില്‍ വിന്യസിക്കുന്നുണ്ട്.

മത്സരങ്ങള്‍ക്ക് ശേഷവും 
ആവേശം കെട്ടടങ്ങാതെ
ബോളെടുത്ത് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് വലിച്ചെറിഞ്ഞ്.

മാന്യരേ
സമ്പന്നരുടെ സംഘടന ലോകം മൊത്തം 
ഇ കളി നടത്താന്‍  താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്
കൂടാതെ
സമയക്കുറവ് പരിഗണിച്ച് പലരും
പല നഗരങ്ങളിലും
പല പല രീതിയില്‍
നമ്മുടെ ഇ കളി പരീക്ഷിക്കുന്നുണ്ട്

മാന്യരേ മാന്യരേ
ഞങ്ങള്‍ പാവം സമ്പന്നര്‍ 
ഞങ്ങളുടെ കളികളും നിങ്ങള്‍ ആസ്വദിക്കേണമേ.

മെമ്മറീസ് ആന്‍ഡ്‌ ഡ്രീംസ്‌

കണക്കുകള്‍ കൂട്ടി(ടി)
മടുത്തതിനു ശേഷം
കോടാലി മരം മുറിക്കുന്നത്
പാതി(ളി) (തുറന്നതിന)കള്‍ക്കപ്പുറം
സൂര്യന്‍ എന്ന ചിത്രകാരന്റെ
നേരം പതിക്കുന്നതിലേക്ക്
കുടിനീരിറക്കി കാലം കളഞ്ഞ കാലത്ത്
തലകുത്തനെ നോക്കുന്ന രീതിയില്‍
നിലാവിനെയും നക്ഷത്രങ്ങളെയും ഒരുക്കിയപ്പോള്‍
ക്യാന്‍സര്‍ വന്ന് മരിച്ച രോഗി
കുഷ്ഠം വന്ന് മരിച്ച രോഗി
കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികള്‍
പരസ്പരം കൈകളും വിരലുകളും മാറി മാറി
ഇന്ദ്രിയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളില്‍   
ചെരിഞ്ഞ് കിടക്കുന്നതിന്റെ സൊല്യുഷനുകള്‍
കാര്‍മേഘത്തിലേക്ക് തരുമായിരുന്നു

തുമ്മി മടുത്ത മൂക്കും
മൂക്ക് പിഴിഞ്ഞ കയ്യും
പീള നിറഞ്ഞ കണ്ണും
കണ്ണാടിയിലേക്ക് ടാഗ്ഗ് ചെയ്യപ്പെടുന്നതിനും മുന്നേ
എങ്ങനെയായിരുന്നു പാഠഭാഗം  ബാക്കിയായതെന്ന്
തക്കാളിയും ഉള്ളിയും
മെഴുക് തിരിയും താക്കോല്‍ക്കൂട്ടവും നിരന്ന
മേശപ്പുറത്തിനോട് ദേഷ്യപ്പെട്ടിരുന്നു

ഉപ്പ് കൂടിയത് മാത്രം
വാരി വാരിത്തിന്ന്
കുരുമുളക് പൊടിപ്പാത്രം തട്ടി മറിച്ച്
പേന പൂജിക്കാന്‍ പോയവളെയും കാത്ത്
നടന്ന് നീങ്ങുന്ന
കുരിശ് വരഞ്ഞവരെ നോക്കി
നെടുവീര്‍പ്പുകള്‍ ചവച്ച് തീര്‍ത്തവനേ....
നിന്റെ ദൈവം കാക്കയായിരുന്നില്ലേ
അഴുക്ക് തിന്ന്
കിണറ്റിന്റെ കരയിലിരുന്ന്
മരിച്ചവരെ വിരുന്ന് വിളിക്കുന്ന
കാക്കക്കരച്ചിലായിരുന്നില്ലേ നിന്റെ മന്ത്രം

ക്യാന്‍സര്‍ വന്ന് മരിച്ചവരും
കുഷ്ഠം വന്ന് മരിച്ചവരും
നൈറ്റ്‌ ഡ്യൂട്ടിയിലേര്‍പ്പെട്ട പ്രദേശങ്ങളിലേക്ക്
ഞാനെടുത്ത് എന്നെയെറിയുന്നു.

അന്നൊരു കുട്ടി
കണക്ക് പരീക്ഷയില്‍ തോറ്റ വിഷമത്തില്‍
അവിടെയെത്ത(ി)ുമായിരുന്നു(ന്നോ).

പട്ടിണിത്തോറ്റം

(വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളുടെ വായ്ത്താരികള്‍ തന്റെ പൈതങ്ങള്‍ക്ക് ഗുണം വരുത്തും എന്ന സൂചന നല്‍കിക്കൊണ്ടാണ്. പട്ടിണി എന്നൊരു തെയ്യമുണ്ടെങ്കില്‍ അതിന്റെ വായ്ത്താരിയും തോറ്റവും എങ്ങനെയായിരിക്കും...?  )

പൊന്നും പൊടിയുമില്ലാതെ പിറന്നവരേ
കുളിരും കോടയും പുതച്ചുറങ്ങുന്നവരേ
അന്തിക്കൂലി കിട്ടാതെ ഉടലുടഞ്ഞവരേ
മക്കളുടെ മണമില്ലാത്ത
കിഴവന്‍മാരെ കിഴവികളേ
ഓടയിലെ ആകാശ സ്വപ്നങ്ങളില്‍
വിശപ്പടക്കുന്ന കുരുന്നുകളേ     
കണ്ണ് കറുത്ത കന്യകമാരേ
പട്ടിണിത്തെയ്യത്തിന്റെ തറവാട്ട് സന്തതികളേ
ഗുണം വരില്ല ഗുണം വരില്ല  ഗുണം വരില്ല
പൊലയാട്ടടയാളങ്ങളേ  

പട്ടിണിക്കോലത്തിന്റെ മുഖത്തെഴുത് ഗുരുക്കളേ
കാളുന്ന കുടലുകള്‍
നിത്യം നേദിക്കുന്ന പൈതങ്ങളേ
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല

കഞ്ഞിയും പയറും ഉടുമുണ്ടും നല്‍കിയെന്റെ
ശ്രീകോവില്‍ത്തെരുവുകള്‍
പിഴുതെടുത്ത് പിഴുതെടുത്ത്
ആരൂഡം നശിപ്പിച്ചവരേ
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല...

പന്നികള്‍ ഇണചേരുന്ന ദര്‍ശനക്കാഴ്ച നല്‍കിയെന്റെ-
പൈതങ്ങളെയുമെന്റെ-
ഉയിരുമെന്റെ-
മുറിപ്പാടുകളും
കാത്തുസൂക്ഷിക്കുന്ന പുത്തനുടുപ്പന്‍മാരേ
ഗുണം വരട്ട് ഗുണം വരട്ട് ഗുണം വരട്ട്

അഞ്ഞൂറാണ്ടപ്പുറം-
മുതലിപ്പുറം
അഞ്ഞൂരാണ്ടിലേക്ക്
പട്ടിണിത്തെയ്യക്കോലത്തിന്റെ         
പട്ടിണിത്തോറ്റം മുഴക്കുന്ന
കൂലിപ്പണിക്കാരാ...
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല...

ബലിക്കുണ്ടിലേക്ക്
തലയറുത്തിടുക പൈതങ്ങളേ
ഗുണം വരില്ല ഗുണം വരില്ല ഗുണം വരില്ല 

നിലവിളിയെക്കുറിച്ചൊരു അവ്യക്തമായ സ്വപ്നം

ഒച്ചകള്‍
അടക്കം ചെയ്ത
മൈതാനത്തിന്ടെ കോണിലിരുന്ന്
ആത്മഹത്യ ചെയ്തതിനെക്കുറിച്ചുള്ള
നിഗൂഢവും അവ്യക്തവുമായ
രഹസ്യങ്ങള്‍ ഓര്‍മിക്കുമ്പോള്‍,

പഴകി ദ്രവിച്ച റേഡിയോയില്‍
പച്ചപ്പുല്ലേ തുമ്പികളേ
പാറ്റകളേ പ്രാണികളേ
എന്നൊരു നാടന്‍പാട്ട്
ട്യുണ്‍ ചെയ്ത്
പൊതിര്‍ന്ന മൃതശരീരങ്ങള്‍
തുണിയുരിഞ്ഞ്
നൃത്തം ചെയ്യുന്നു.    

കൊടിയാല്‍ അലങ്കൃതമായ
കുന്നുകളില്‍ നിന്നും
കാറ്റെടുത്ത് വന്ന
കുട്ടിയുടെ ഞരക്കങ്ങളെക്കുറിച്ച്
പൂത്തുലഞ്ഞതെന്തേയെന്ന്
അവ്യക്തത പൂക്കുന്ന മരത്തിനോട്...

കൈകള്‍
കാലുകളിലേക്ക് കെട്ടിയിട്ട
പെണ്‍കുട്ടിയോട്
നിലവിളിയെക്കുറിച്ചുള്ള കടങ്കഥള്‍ അറിയുമോയെന്ന്...

പൊതിര്‍ന്ന മൃതശരീരങ്ങള്‍
താള ബോധത്തോടെ
നൃത്തച്ചുവടിലലിഞ്ഞ്
നിര നിരയായി
വരി വരിയായി
ചിതറിച്ചിതറി
മണ്ണിലേക്ക് പൊടിഞ്ഞടിഞ്ഞ
ദുര്‍ഗയുടെ വിഗ്രഹത്തിനടുത്തേക്ക്
നിശബ്ദം മറയുന്നു.

മൈതാനം
കാക്കള്‍ വരഞ്ഞിട്ട
ആകാശച്ചിത്രങ്ങളില്‍
കണ്ണുമിഴിച്ച് സന്യസിക്കുമ്പോള്‍
പിടഞ്ഞെഴുന്നേറ്റ്‌
അവ്യക്തത പൂക്കുന്ന
മരത്തിന്ടെ ഇല തിന്ന്
മരിക്കുന്നു. 

2010 Dec 31 to 2013 Jul

2010 Dec 31 
സ്വന്തം ചരിത്രത്തിലേക്ക് 
എഴുതിച്ചേർത്തതിന്റെ 
നിശബ്ദത അനുഭവിക്കുകയാണ്
2013 Jul 25നു ശേഷം.

Dec 31 വെള്ളിയാഴ്ചയിലെ സൂര്യൻ  
മാപ്പിളകളും കൃസ്ത്യാനികളും ഹൈന്ദവരും 
നിലവിളിക്കുന്നിടത്ത് നിന്നും 
ഉറക്കത്തിന്റെ എച്ചിലുകൾ 
ചുമന്ന് വന്നൊരു ചെക്കന്റെ 
അമ്പരപ്പും അപരിചിതത്വവും 
കണ്ടുണരരുകയായിരുന്നു.

പാടില്ലാത്തതെന്ന് 
പലവട്ടം 
തെരുവിലെ ഉച്ചഭാഷിണിയിലൂടെ 
തൊണ്ടയിലെ തുപ്പൽ വറ്റിക്കുന്നതിൽ നിന്നും  
കേട്ടറിഞ്ഞ നാട്ടിലെത്തി 
അച്ഛാ എന്നും 
അമ്മേ എന്നും 
പറഞ്ഞ് നിന്നിരുന്നു.

വെയിലും പകലും 
വെയിലില്ലാത്ത രാത്രിയും 
രാത്രിയിലെ പകലും 
കുളിരും ചൂടും 
മാറി മാറി... 

മൂന്ന് വർഷത്തിലേക്ക് 
എത്തിപ്പെട്ടതിനിടയിൽ 
കുടിച്ച് തീർത്ത മദ്യമേ 
വലിച്ച് തീർത്ത വിരസതേ 
പോകുകയാണ് ഞാൻ.

വൃത്തിയും  
വർക്കത്തുമുള്ളോരു കാറ്റിനേയും
ദുർവിനിയോഗം ചെയ്യാത്തൊരു 
ചിരിയേയും കാമിച്ചിട്ട് 
കാലമെത്രയായെന്ന് പരിഭവപ്പെട്ട്,
കുണുങ്ങിക്കുണുങ്ങി പെണ്ണേ 
ഈ ചെക്കനിലേക്ക് 
നീയിനിയെത്തില്ലെന്നോർത്ത് 
മുഖം കുനിച്ച് 
ഞാൻ യാത്രയാവുന്നു.

മൂന്ന് ദിവസത്തേക്ക് മരിക്കുകയും 
പിന്നെയും പിന്നെയും 
ജീവിക്കുകയും 
പിന്നെയും പിന്നെയും മരിക്കുകയും 
ചെയ്തുകൊണ്ടിരുന്ന 
നാടിന്റെ ദൈവമേ
നിർത്തിയിട്ട വണ്ടി പോലെ നിശബ്ദമായ 
എന്റെ മുറിയും 
മുറിയിലെ പുകയും 
പുകയിലലിഞ്ഞ ഓർമകളും 
പിഴച്ച് പെറ്റ്പോയ 
കുട്ടിയെ പോലെ കാക്കുക.

വളരെ വിചിത്രമായി 
ചിത്രീകരിക്കപ്പെട്ട നഗരത്തിന്റെ 
മാറിലൂടെ 
വേശ്യകൾക്കിടയിലൂടെ 
കൊടിത്തോരണങ്ങളും മൈനകളും തത്തകളും 
ചത്തുമലച്ച വിടവിലൂടെ 
ഞാൻ യാത്രയാവുകയാണ് 

മൂന്ന് വർഷത്തെ 
പട്ടിപ്പകലുക*ളേ...
ഒരിറ്റും ബാക്കി നിർത്താതെ 
വലിച്ചെറിയുന്നു...

(2010 Dec 31 ആദ്യമായി ഡൽഹിയിൽ വന്നു: 2013 Julയിൽ തിരിച്ച് യാത്രയാവുന്നു 
(*വല്ലാതെ കഷ്ട്ടപ്പെട്ട ഡൽഹിയിലെ ദിവസങ്ങൾക്ക് ഞങ്ങൾ നല്കിയ പേര്)

പുര നിറഞ്ഞ ആണ്‍പിള്ളേർ

വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ 
എതിരെ വരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ 
തല്ലിപ്പോകുമോന്ന് ഭയപ്പെട്ട് 
കണ്ടില്ലെന്ന് നടിക്കും,
"എന്തൊക്കെയാ കുഞ്ഞി പണിയൊക്കെ എങ്ങനെയെന്ന ചോദ്യത്തിന്"
ഉഷാറായി പോകുന്നു; നിന്റമ്മോൻ ശരിയാക്കി തന്ന പണിയെന്ന്
ഉത്തരം കൊടുക്കാൻ 
നാക്ക് പെടക്കും 
ഏച്ചീന്റെ നഴ്സിംഗ് ആപ്ലിക്കേഷൻ 
പരിയാരത്ത് പെൻഡിങ്ങിലെന്നോർത്ത് 
ഉഷാറെന്നേന്ന് നിശബ്ധനാവും.

ചായ പീടിയയിലെത്തിയാൽ
വാസുവേട്ടനും ജോണ്‍സേട്ടനും 
ഇ നാട് നന്നാവില്ലെന്ന് 
പത്രം നോക്കി വിഷമം പറയുന്നുണ്ടാവും 
ശവങ്ങൾ എന്ന ഒറ്റവാക്കിലൊതുക്കും 
പുരാണം പരച്ചിലിനുള്ള മറുപടി.

ഒരുത്തനോട് 
നിന്റച്ചനെക്കൂട്ടിക്കോ പെയിന്റിങ്ങിനെന്നും 
മറ്റൊരുത്തനോട് 
അഞ്ചിന്റെ പൈസയില്ല കയ്യിൽ 
ഷാപ്പിലേക്ക് ഞാനില്ലയെന്നും പറയും.

വായനശാലയിൽ കുത്തിയിരുന്ന് 
വായിച്ചത് പിന്നെയും പിന്നെയും 
തുടച്ച് നക്കീട്ട് 
ആധികാരികമായ ഭാഷയിൽ 
മുന്നിലിരിക്കുന്നവനോട് പറയും 
ആനുകാലികങ്ങളൊന്നും പണ്ടത്തെയത്ര നിലവാരമില്ലെന്ന്.

സിഗരറ്റ് പുകയ്ക്കാൻ 
ടൌണിലെ കക്കൂസിൽ കയറിയിട്ട് 
കണ്ണാടിയിലേക്ക് നോക്കുമ്പോൾ 
വല്ലാണ്ടങ്ങ് ഗൗരവപ്പെട്ട് 
നിനക്ക് നന്നാകണ്ടേന്ന് സ്വയം ചോദിക്കും 
നന്നാകണമെന്ന് ഉത്തരവും കണ്ടെത്തും.

കല്യാണത്തിന് പോയാൽ 
പന്തലിലിരുന്ന് ചോറുണ്ണുമ്പോൾ  
ഇതൊക്കെയങ്ങ് വാരി എറിഞ്ഞാലൊന്ന് തോന്നു,
"എന്തൊക്കെയാടാ സ്കൂളിലൊക്കെ വിശേഷമെന്ന് 
അടുത്തിരിക്കുന്ന ചെക്കനോട് കുശലം പറഞ്ഞ്
സമാധാനപ്പെടും"

മരിച്ച വീട്ടിൽ പോയി 
നിലവിളി കേൾക്കുമ്പോൾ 
ഉച്ചത്തിൽ ചിരിക്കാൻ തോന്നും 
"കണ്ടിട്ടെത്ര നാളായെന്ന്" 
മുറുക്കിച്ചോപ്പിച്ച കിട്ടേട്ടന്റെ വായ നോക്കി 
വെറുതെ ചോദിച്ച് 
"പന്ന തൊണ്ടൻ എല്ലാടത്തും എത്തിക്കോളുമെന്ന്" 
മനസ്സിൽ പറഞ്ഞ് 
അവിടുന്നും തടിയൂരും.

സിനിമയ്ക്ക് പോയാൽ 
മറ്റേലെപ്പടമെന്ന് 
ഒറ്റവാക്കിൽ നിരൂപിക്കും.

"അളിയാ എന്തുണ്ടെടാ,
എങ്ങോട്ടേക്കാ,
ഞാനിപ്പോ അങ്ങനെയിങ്ങനെ,
ആയിക്കോട്ടെ വിലിക്കാമെടാ"
കാണുന്ന കൂട്ടുകാർക്കൊക്കെ 
പതിവ് ചോദ്യോത്തരങ്ങൾ സമ്മാനിച്ച് 

വായനശാലേന്ന് 
കാമസൂത്രം കട്ടെടുത്ത്
ഞാൻ ശരിക്കുമൊരു ഭ്രാന്തനല്ലേന്ന് 
സ്വയം ചോദിച്ച് 
എന്തൊലക്കയെങ്കിലുമാകട്ടേന്ന് ചിന്തിച്ച് 
മിണ്ടാതെ വീട്ടില്‍ക്കയറി
ഉള്ളത് തിന്നിട്ട് 
ഞാൻ വായിക്കാൻ പോകുകയാ 
ശല്യം ചെയ്യേണ്ടെന്നാന്ജാപിച്ച് 
അങനെ അങ്ങനെ..... 

നിന്നെ കൊത്തിത്തിന്ന പകൽ

ഉതിർന്നുപോയ 
നക്ഷത്ര സമൂഹങ്ങളുടെ 
ചൂട്ട് വെളിച്ചം തേടിപ്പോയി 
പുകയുടെ വരയും കുറിയും.

അത് നീയാ(ഞാനാ)യിരുന്നോ
അത് നീയാ(ഞാനാ)യിരുന്നോ 
അവന്റെ കറവീണ പല്ലുകളിലേക്ക് 
കണ്ണിറുക്കിപ്പോയൊരു ദിനം.

പിരിയൻ ഗോവണിക്ക് മുകളിലൊരാകാശം
തുണിയുടുക്കാത്ത കന്യകയെപ്പോലെ 
വിളറിയിരിക്കുന്ന കാഴ്ച 
നേത്രങ്ങൾക്ക് കുറിക്കാൻ  
ചിത്രകലയുടെ നഗ്നതയിൽ 
കൂട്ടുകിടന്നവനെ 
കോളയിൽ ചീർത്ത 
തലമുറയുടെ പ്രതീകമേ പ്രതീകമേ 
വേണ്ട വേണ്ടയെന്ന് 
മുരടനക്കാനറിയാത്തവനൊരുക്കിയ കെണിയാണ്‌ 
നിന്റെ പ്രദർശനങ്ങൾ.

ധ്യാനിച്ച്‌ നിശബ്ധമായിപ്പോയി 
നിർഭയയ്ക്കും, ആണ്‍ ലിംഗത്തിനും, കുപ്പത്തൊട്ടിക്കും മുന്നിൽ.

തൂങ്ങിച്ചത്തവരുടെ  സ്വപ്നങ്ങൾ 
ശവപ്പറമ്പിൽ  
നിര നിരയായി കൊത്തിവെക്കപ്പെട്ടിട്ടുണ്ടാവാം.
കൊട്ടാരങ്ങളെ നിലയില്ലാതാക്കേണ്ടതും 
പിഴുതെറിയേണ്ടതും
എന്റെ തലമുറയുടെ കടമയാണ്
എന്റെ തലമുറയുടെ കടമയാണ്.

കാലിടറിപ്പോയ എന്നെയും നിന്നെയും 
എടുത്തുവെച്ചിരിക്കുന്നു 
മൈനകൾ കൊത്തിത്തിന്നുന്ന പുഴുവിന്റെ വരയലിൽ.
ഒരു മൈന നീ 
ഒരു മൈന ഞാൻ 
കൊത്തിത്തി(ന്നു)ന്നത് നമ്മളെ
ഇര നമ്മൾ.

ഈ ലോകത്തിലെ പുഴുക്കളേ
ഈ ലോകത്തിലെ അഴുക്കേ
നിങ്ങളിരയാണ് നിങ്ങളിരയാണെന്ന് 
ഒർമപ്പെടുത്തുന്നവൻ 
നക്ഷത്രങ്ങളിലാണെന്റെ പ്രതീക്ഷയെന്ന് 
ചുണ്ടനക്കുന്നുണ്ട് 
അവിടെ 
ലജ്പത് നഗറിൽ.

(ജസ്വന്തിന്, ഉമ്മ തന്ന അവന്റെ കാമുകിക്ക്, അവന്റെ ചിത്രങ്ങൾക്ക്)

Race Course-110003

ജലാശയത്തിലേക്ക് 
കീറിവീണ പട്ടത്തിന്റെ 
അവശേഷിപ്പുകൾ തേടി 
കുട്ടികളുടെ ചിരിയൊച്ചകൾ 
ഓടിമറഞ്ഞടുക്കുന്ന
തെരുവിൽ നിന്നൊരു 
കബ്ബാൾ അലറുന്നത് 
കേട്ടുണരുന്നു പകലുകൾ.

കുതിരക്കാരന്റെ ഭാര്യയെ 
കണി കാണുന്നു 
വെയിലുകൾ പക്ഷികൾ.

കൂട്ടിക്കൊടുപ്പുകാരന്റെ കൂടെയോടി 
തളർന്നു ചുരുണ്ട് കിടന്നുറങ്ങുന്നു 
തെരുവിന്റെ ഗായിക.

മഹാനഗരത്തെ നക്കി ജീവിക്കുന്ന 
പട്ടികൾക്കും പന്നികൾക്കുമിടയിലൂടെ 
പിഴച്ചുപെറ്റ സന്തോഷം 
പങ്കിടുന്നു അപരിചിതർ.

പറന്ന് വീണ പട്ടത്തിന്റെ 
നിഴലുകണ്ട് നീന്തിയടുക്കുന്ന മീനുകൾ 
ശുക്ലമുപേക്ഷിച്ച് തോർത്തിക്കയറുന്നവന്റെ
കാലുകൾ കൊത്തിപ്പറിക്കുന്നു.

മരിച്ച് തിരിച്ചെത്തിയവനെപ്പോലെ
കണ്ണുകൾ
ഗായികേ... 
എന്റെ ഗായികേന്ന് തിരയുന്നു.

ചത്തപെണ്ണിന്റെ മുലകുടിക്കുന്ന 
കുട്ടിയുടെ അറിവില്ലായ്മയാണ് 
നിനക്ക് ഞാനെന്ന് 
എന്നെയറിയിക്കാത്തവളെ
വലിച്ച് കീറി 
വലിച്ച് കീറി.

ബാക്കിയായ 
പട്ടം തേടിയലയുന്ന 
കുട്ടിയുടെ കരച്ചിൽ 
കൈവിട്ടുപോയ 
നൂല് തിരികെ കിട്ടിയ 
കുട്ടിയുടെ ചിരി.

എന്റെ കൂടെ പുകയൂതിയ പെണ്ണേ 
എനിക്ക് ചായ നല്കിയ ചെക്കാ
എനിക്ക് ഗ്ലാസ്‌ പകർന്ന മുനിയേ
നിങ്ങളിലൂടെ 
തുടരുന്ന 
പരാഗണത്തിന്റെ നിയമമേ.

നമ്മുടെ പകലുകൾ 
നമ്മുടെ വെയിൽ 
നമ്മുടെ കാറ്റ് 
നമ്മുടെ മഴ 
തുടർന്ന് പോകുന്നു 
(അ)പരാജിതന്റെ വീർപ്പുമുട്ടൽ.

ജലാശയത്തിലേക്ക് 
കീറിവീണ പട്ടത്തിന്റെ 
അവശേഷിപ്പുകൾ തേടിയെടുത്ത്  
കുട്ടികളുടെ ചിരിയൊച്ചകൾ 
ഓടിമറഞ്ഞടുക്കുന്ന
തെരുവിൽ നിന്നൊരു 
കബ്ബാൾ അലറുന്നത് 
കേട്ടുറങ്ങുന്നു പകലുകൾ
ഉണരുന്നു രാത്രികൾ.

(ഡൽഹിയിലെ race course എന്ന സ്ഥലം വേദനാജനകമായ കാഴ്ചകൾ സമ്മാനിക്കുന്നു)

ലിഡിയ അലക്സാണ്ട്ര നാരായണിയമ്മമ്മയെ കാണാൻ വന്നപ്പോൾ

ലിഡിയ അലക്സാണ്ട്ര 
സായിപ്പന്മാരോടുള്ള ഇന്ത്യയുടെ 
വിരോധമവസാനിച്ചപ്പോൾ 
നരായണിയമ്മമ്മയെ 
അഥവാ 
കാണാൻ വന്നെന്ന് വിചാരിക്കുക.
ഉയെന്റപ്പ ഞാനെന്തായി കാണണേന്ന് 
പുലമ്പിക്കൊണ്ട് 
അമ്മമ്മ പരക്കം പായും 
അയലിലിട്ട കുപ്പായം 
തട്ടിൻപുറത്ത്  ഒളിപ്പിക്കെടാന്ന് 
കണ്ണിലേക്ക് നോട്ടമെറിയും 
പാലുവാങ്ങീറ്റ് വാ കുരിപ്പേ, 
പരദൂഷണം പിന്നെയാകാന്ന് 
അനിയത്തിയോട് തട്ടിക്കയറും 
മുറുക്കിച്ചോന്ന വായി 
ഓടിപ്പോയൊന്ന് കുലുക്കിത്തുപ്പും  
ആ പൊളിഞ്ഞ കസേര 
ഏറേത്ത്ന്ന് മാറ്റെടാന്നും,
അമ്മേനോട്‌ പശുനെ കെട്ടിയിട്ട് 
വരാൻ പറയെന്നും   
അച്ഛനെ ഫോണ്‍ വിളിക്കെന്നും 
കൽപ്പനകൾ 
ആദ്യമായിട്ട് മന്ത്രിയായപോലെ 
തന്നോണ്ടിരിക്കും.

ലിഡിയ അലക്സാണ്ട്ര 
പണ്ടത്തെ മുറിമലയാളം 
കാച്ചുമ്പോൾ  
അമ്മമ്മ അമ്മ അച്ഛൻ 
ചായകാച്ചാൻ പാലുവാങ്ങാൻ പോയ
പെണ്ണെവിടെപോയെന്ന് 
വീണ്ടും കണ്ണുകൊണ്ടെന്നോട് കല്പിക്കും. 

(പണ്ട് വായിച്ച എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ അത്രപ്രസക്തമല്ലെങ്കിലും പറയുന്ന സായിപ്പന്മാരോട് നാട്ടുകാർക്കുണ്ടായ നന്മയുള്ള സ്നേഹത്തെക്കുറിച്ചോർത്തെഴുതിയത്.)

രാഷ്ട്രീയതയുടെ ദൈവമേ കാക്കണേ കാക്കണേ....

ഇന്നോവ 
ഇരുപത്തഞ്ചുകുപ്പി ബിയർ 
അഞ്ച് പാക്കറ്റ് സിഗരറ്റ്
കഴപ്പ് കുലച്ച് നില്ക്കുന്ന ആറെണ്ണം 
ഐ ഹേറ്റ് ഓൾ അല്ഫബെറ്റ്സ് 
ബട്ട്‌ ഐ ലവ് യു 
എന്ന് പിറുപിറുത്തുകൊണ്ട് 
താജ് മഹൽ കാണാൻ..

എന്നാരസമായിരുന്നെന്നു 
പറയും മുന്നേ 
എന്തിന്റെ ഇളക്കമായിരുന്നെന്നു 
പറയണം 

കയറിപാടെ 
ബള ബ്ളയെന്ന് 
തലേന്നത്തേത്  
പുറന്തള്ളിക്കൊണ്ടൊരുത്തൻ  
പുകഞ്ഞ് പുകഞ്ഞ് 
വേറൊരുത്തൻ
അരാജകത്വത്തിന്റെ ദൈവമേ
അരാജകത്വത്തിന്റെ ദൈവമേ
കാക്കണേന്ന് വേറൊരുത്തൻ 

രാഷ്ട്രീയതയുടെ ദൈവമേ
രാഷ്ട്രീയതയുടെ ദൈവമേ

എന്റെ തലമുറ 
പകലിന്റെ ഒളിഞ്ഞ് 
നോട്ടങ്ങൾക്കിടയിൽ 
ഭാകികമായ ഭോഗിക്കലിലൂടെ 
ജനിച്ചവരാണെന്ന്,
എന്റെ തലമുറ 
വിധിക്കപ്പെട്ട് പോയെന്ന് 
ഒരിക്കലും വിശ്വസിക്കാത്തവരാണ്.

കുടിച്ചും കുലുങ്ങിയും 
പുകഞ്ഞും പൊളിഞ്ഞും 
പ്രണയമേ പ്രണയമേ 
എന്ന് പാടി പാടി 
ആഗ്രയിലെ നടുറോഡിൽ 
ശില്പം വില്ക്കുന്ന പെണ്ണിന്റെ കടയിൽ 
തട്ടുകടയിൽ, ഹോട്ടലിൽ 
ലെവലില്ലാതെ 
മുംതാസിന്റെയും ഷാജഹാന്റെയും 
മണം പിടിച്ച് 
കണ്ണില്ലാതെ കാലുറയ്ക്കാതെ 
താജ് മഹലിലെ 
പബ്ലിക്‌ കക്കൂസിൽ.

കൂട്ടം തെറ്റിയ 
മയിലുകളായി 
കഴുതകളായി 

ഒരുത്തനെപ്പൊക്കിയത് 
വേശ്യാലയത്തിൽ നിന്ന് 
ബോധം വന്നപ്പോൾ എണീറ്റത് 
കബ്ബാളിന്റെ കുടിലിൽ നിന്ന് 

നട്ടപ്പാതിരയ്ക്ക് 
നാട്ടുച്ചവെയിലാണെന്ന് 
ഇന്നോവയിൽ വീണ്ടും വീണ്ടും 
മുഴക്കിക്കൊണ്ട് 
അരാജകത്വത്തിന്റെ ദൈവമേ 
കാക്കണേ കാക്കണേ....

എന്റെ 
തലമുറ 
വരി വളഞ്ഞ മാഹാകാവ്യമാണ് 
വളഞ്ഞ വരി വായിക്കാൻ  
വിധിക്കപ്പെട്ടവർ. 
  
രാഷ്ട്രീയതയുടെ ദൈവമേ
രാഷ്ട്രീയതയുടെ ദൈവമേ 
എന്നാരസമായിരുന്നെന്നു 
പറയും മുന്നേ 
എന്തിന്റെ ഇളക്കമായിരുന്നെന്നു 
ഓർക്കുന്നു.  

ഇന്നലെ മരിച്ചെന്നൊക്കെ കേട്ട് തിരിച്ച് വന്നവനെ കാണാന്‍വന്നവരെക്കണ്ടിട്ടുള്ള മരിച്ചെത്തിയവന്റെ ആത്മഗതം

കഞ്ജാവടിച്ച് 
കൂയി കൂയിയെന്ന് 
വട്ടമിട്ടുപറക്കുന്ന 
കഴുകന്മാര്‍ക്കും മുഖളിലെ 
ആകാശത്തിലേക്ക് 
അതിനുമപ്പുറത്തെ 
വെള്ളിമേഖങ്ങള്‍ക്കിടയിലേക്ക്
കുരങ്ങനെപ്പോലെ 
വലിഞ്ഞ് വലിഞ്ഞ് 
കയറുമ്പോള്‍  
ദിവസമേ ദിവസമേ
ഗുരുത്വാകര്‍ഷണം
എന്നയൊരൊറ്റ പദംവെച്ചെന്നെ 
സ്റ്റിക്കറൊട്ടിച്ചപോലെ 
ഭൂമിയിലേക്ക് 
തിരിച്ചെടുത്തില്ല നീ.

ലഹരിയില്‍ നാമൊരു 
സലീംകുമാറാണെന്ന് 
കവി* പാടിയിട്ടുണ്ട്.

പൊടികളെ 
കൊന്നു കൊന്ന് തള്ളിയ 
മാറാലകള്‍ 
തൂങ്ങിമരിച്ചൊരുമുറിയില്‍
കാശ്മീരിലെ 
പെണ്ണിന്റെ ചന്തിക്ക് 
തലോടിക്കൊടുത്തത്തിന്റെ
പ്രതിഫലം 
പൊളിച്ച് പൊളിച്ച് 
പുകയ്ക്കുമ്പോള്‍ 
ലോകത്തുള്ളവരുടെയൊക്കെ
മുഖം കുഞ്ഞൊരു പൂവാണ് 
ഹയ്യയ്യോ ഹയ്യയ്യോയെന്ന് 
നെഞ്ഞിങ്കൂടുകിടന്നടിക്കുമ്പോള്‍   
നീ
പേരിടാത്ത ലോകമാണ് 
പേരിടാത്ത അസുഖമാണ്.

ചിറകുകളുള്ളോരുകിളി 
പറന്നെത്തിയ ലോകം 
വേണ്ടായിരുന്നു 
എന്നയൊരു തോന്നലിനു 
ചോറും കറിയും 
മുറുക്കാനും കൊടുക്കുന്നു. 

ഇന്നലെ മരിച്ചെന്നൊക്കെ കേട്ട് 
തിരിച്ച് വന്നവനെ 
കാണാന്‍വന്നവരെക്കണ്ടിട്ടുള്ള 
മരിച്ചെത്തിയവന്റെ ആത്മഗതം   
മാത്രമാണിത്.
       
(*കവി കുഴൂര്‍ വില്‍സണ്‍) 

അരാഷ്ട്രീയന്‍

ആണുങ്ങളുടെ 
കണ്ണുകളൊക്കെ 
സമ്മേളനം 
നടത്തും. 
പ്രതിനിധി സമ്മേളനത്തില്‍ 
ഓള്‍ ഇന്‍ ഓള്‍ 
ഡല്‍ഹിയെ
പ്രതിനിധീകരിക്കുന്നവന്റെ   
രണ്ടുക്കണ്ണാകും 

എന്‍ട്രിപ്പാസ് കിട്ടിയാല്‍ 
ഞാന്‍ സീറ്റ്  തിരഞ്ഞെടുക്കുന്നത്  
പ്രതിഷേധിച്ച് കൂമ്പിപ്പോയ 
കണ്ണുകലിരിക്കുന്നതിനടുതായിരിക്കും.

എങ്ങനെ 
ജീവനുള്ളിടത്തോളം മിഴിച്ച് 
നോക്കാമെന്ന് പഠിക്കാന്‍.

ശുഭചിന്ത

"തെങ്ങ് വിപ്ലവം 
സൃഷ്ട്ട്ടിച്ചിട്ടുണ്ടെന്ന് "
ആരാ പറഞ്ഞേ ?
"ഇളനീര്‍ ഡ്രിങ്കിന്റെ 
കുപ്പിയില്‍ കണ്ടതാ 
ആളെ പറ്റിക്കാന്‍ 
ഓനിക്ക് കച്ചോടം നടക്കണല്ലോ"   
    

ശാസ്ത്രം ജയിച്ചു.

യൂണിവേര്‍സിറ്റിയില്‍ 
വികസിപ്പിച്ചെടുത്ത വിത്തുപയോഗിക്കാതെ 
പുഴവക്കത്ത് 
പയറും മത്തനും കുമ്പളവും 
കൃഷിചെയ്തെടുത്ത് 
വേവിച്ച് തിന്നിരുന്ന 
ഗോപാലാന്‍ വെല്ലിച്ചന്റെയും 
കുമാരി വെല്ല്യമ്മയുടെയും
മകളായ
അമേരിക്കയില്‍
ബോട്ടണി പ്രൊഫസറായ സിന്ധുവേച്ചി
ഇന്നലെക്കൂടി ചാറ്റില്‍ പറഞ്ഞിരുന്നു
മക്കക്ക്‌
അച്ഛാച്ചന്‍ കൊറിയര്‍
അയക്കുന്ന
നാട്ടിലെ പച്ചക്കറിയാണ്
പ്രിയപ്പെട്ടതെന്ന്
അതെ
"നാട്ട്ശാസ്ത്രം ജയിച്ചു"