പൊന്മാൻ

നീലയുടെ നിഴൽ-
കണ്ടോടിയൊളിക്കുന്ന മീനുകൾ-
കയറിക്കൂടിയ പൊത്തുകൾ-
ക്കുള്ളിലെ നീർക്കോലി-
കടിച്ച കുട്ടി-
യെയെടുത്തോടുന്ന മരപ്പണിക്കാരനച്ഛൻ-
മുറിച്ചിട്ട കൊമ്പുകളിലൊരു മൂപ്പൻ പണ്ട്
പുലിയെപ്പിടിക്കാൻ
ഊണും ഉറക്കവും നഷ്ടപ്പെടുത്തി കാത്തിരുന്നു. ആ
പുലിയുണ്ടായിരുന്ന മലയിൽ
കരിനീല നിഴ
ലുണക്കാനിട്ട ആകാശത്തിന്റെ ചിറകുകളി-
ലെവിടെയോയിരുന്നൊരു പെണ്ണ-
വളുടെ പ്രേമഗീതം പാടുന്നൊ-
രൊച്ചയിൽ ഉറക്കം നഷ്ടപ്പെട്ട്
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവനൊരു
പക്ഷിവേടനായിരുന്നു.
അവന്റെ തെറ്റാലിയുടെ ഉന്നത്തിൽ
നീലച്ചിറക് ചിതറി-
യൊരു കിളിയുടെ പിടച്ചിൽ.

No comments:

Post a Comment