തൊഴുത്ത് .

പുല്ലുവെട്ടാൻ പോയി വരുന്ന വഴിക്ക്
കശുമാവിൽ തൂങ്ങിയുറങ്ങുന്ന വവ്വാലിനെപ്പോലെ
വെയിൽ അയാളുടെ മുഖത്തടിച്ച് കിടന്നു.

വിരലുകൾ
വിരലുകൾ
കാതുകളിൽ മുളച്ച് പൊന്തിയ കുറ്റിക്കാടുകളെന്ന്
അയാൾക്ക് പാടാൻ തോന്നിയ നേരം
പുല്ലുംകെട്ട് അഴിഞ്ഞഴിഞ്ഞ്
മാറിലൂടെയും തുടയിലൂടെയും ചിതറിപ്പോയതിനാൽ
വിരലുകൾ
വിരലുകൾ
കാതുകളിൽ മുളച്ച് പൊന്തിയ കുറ്റിക്കാടുകളെന്ന
പാട്ടിന്റെ വരികൾ
കുനിഞ്ഞിരിക്കുന്ന അയാളിൽ
വെയിലിൽ മുങ്ങി പ്രതിഫലിച്ച് നിവരുന്നു.

ഒരു പുല്ലുംകെട്ട്
തലയിൽ നിന്ന് വീണുപോയാൽ
ആലയിൽ കാത്തിരിക്കുന്നവൾക്ക്
കൊതിപൂണ്ട
ഉച്ചനേരം നഷ്ടമാകുന്നതിനെക്കുറിച്ചയാൾ
ചിന്തിക്കുന്നു
ഒരു പുല്ലുംകെട്ട്
നാൽപ്പത്താറാമത്തെ വയസ്സിലും
കൊതിയെക്കുറിച്ചല്ലാതെ
എന്ത് കോപ്പായിരുന്നു തന്നതെന്നയാൾ
ചിന്തിക്കുന്നു
ഒരു പുല്ലുംകെട്ട്
കശുമാവിൽ ചുവട്ടിലിങ്ങനെയിരുത്തുകയല്ലാതെ
ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന
വേറെന്ത് ലഹരിയിൽ കൊണ്ടെത്തിച്ചെന്നയാൾ
ചിന്തിക്കുന്നു.

അയാളിപ്പോൾ
ഓരോരോ വിരലുകൾ കാതുകളിൽ കുത്തി
കശുമാവിന്റെ കൊമ്പിൽ തൂങ്ങിയാടുന്നു
അയാൾക്ക് ചുറ്റും
വെയിൽ പരന്ന് പരന്ന് ഇരുട്ടാകുന്നു
കൊതിപൂണ്ട ഉറക്കം നിലവിളിയോടെ കുന്ന് കയറുന്നു.

No comments:

Post a Comment