കൊട്ട്

മാരാരുടെ പൊടിപിടിച്ച മുണ്ടിന്റിളക്കവും
കുഴിഞ്ഞുപോയ നെഞ്ചിന്റനക്കവും
തുറിച്ച് നോക്കുന്നവരുടെ
വിയർപ്പിൽ കുതിർന്ന
തായമ്പകയുടെ കൊട്ടവസാനിപ്പിക്കുന്ന താളം
ആൽമരച്ചോട്ടിൽ
പാവക്കുട്ടികളുമായി നിൽക്കുന്നൊരുവനെ
വീട്ടിലേക്ക് തിരിച്ചയക്കുന്ന
രാത്രിയിലവസാനിക്കുന്നു ഉത്സവം.

കൊട്ടൊരു കുഴിയിൽ നിന്നുമുള്ള
കൊത്തലിന്റത്രയും സൂക്ഷ്മമാക്കിയവർ
പൊതിഞ്ഞെടുക്കുന്ന പൊരിക്കച്ചവടക്കാരുടെ
കണ്ണുകളുടെ തിളക്കത്തിൽ
അവസാനിക്കുന്ന അടിച്ചുതെളിക്കൽ.

നാടകക്കാരുടെ മുഖത്തെ വർണ്ണങ്ങളിൽ
വിശന്ന് വലഞ്ഞ കഥാപാത്രങ്ങളുടെ
നെടുവീർപ്പുകളടങ്ങുമ്പോഴകലുന്ന
കണക്കെടുപ്പിന്റെ ചന്ദ്രക്കല.

കാഞ്ഞിരച്ചോട്ടിലിരിക്കുന്ന
വയസ്സിത്തള്ളമാരുടെ മുറുക്കിച്ചോപ്പിച്ച
മൂളലിന്റേയും മുഴക്കത്തിന്റേയുമൊച്ചയിൽ
അരികുത്തുന്നവളുടെ ആടിക്കുഴയൽ
കണ്ടുറങ്ങുന്ന ദൈവം,
വഴിപോക്കർ നിറയ്ക്കുന്ന പണപ്പെട്ടിയിൽ
ഇടയ്ക്കിടയ്ക്കെപ്പോഴോ
കണ്ണയച്ചെത്തിപ്പിടിച്ചു
മാരാരുടെ താളവും
ചെണ്ടയുടെ ചുണ്ടും.

No comments:

Post a Comment