കലമ്പ്‌

എണീറ്റപാടെ ഏട്ത്തേക്കാ
നക്കാൻ കീഞ്ഞോളും പുലരുമ്പോളേക്കെന്ന്
അന്നന്മച്ചേടത്തീടെ പാത്രം വടിക്കൽ
നോക്കി നോക്കി പല്ലുതേക്കുമ്പോളേക്ക്‌
അവറാച്ചൻ മുറിബീഡിയുമായി
നിന്റപ്പന്റെ പേറെടുക്കാനെന്നും പറഞ്ഞ്‌
വീടിന്റെ അതിരുകടക്കും.

അന്നമ്മച്ചേടത്തി തൊഴുത്തിൽ
പോത്തിന്റെ ചാണകം വാരുന്നതിനിടയിൽ
കരിമീനും പരലും തൂക്കി
ഷാപ്പിൽ നിന്നും രണ്ടെണ്ണം വീശി
അവറാച്ചൻ കയറി വരും.

തലശ്ശേരി അതിരൂപത നിന്നെക്കെട്ടുമ്പോൾ നിന്റപ്പനെനിക്ക്‌ തീറെഴുതിത്തന്നിട്ടില്ലല്ലോ
അപ്പോ
ഞാമ്പറയുന്നത്‌ കേട്ട്‌ അടങ്ങിയൊതുങ്ങി ജീവിച്ചാൽ
നിനക്കുകൊള്ളാമെന്നും പറഞ്ഞ്‌
രാവിലെ അണച്ച അടുപ്പിലേക്ക്‌
അവറാച്ചൻ തീപ്പെട്ടിയുരയ്ക്കും

പറമ്പിന്റെ അതിരിലിരുന്ന് പല്ലിളിച്ച്‌ പല്ലിളിച്ച്‌
പുല്ലുവെട്ടാൻ പോകുന്നതിനിടയിൽ
കുറ്റിക്കാട്ടിൽ വലിച്ചിട്ട്‌
അപ്പവും വീഞ്ഞും നിനക്കുള്ളതെന്റെ യേശുവേ
ഇവളുടെ വീഞ്ഞ്‌ ഞാനെടുക്കുന്നേന്ന്
സത്യകൃസ്ത്യാനി ചമഞ്ഞ്‌ വയറ്റിലുണ്ടാക്കാൻ
എന്റപ്പൻ പറഞ്ഞാരുന്നോന്ന്
അന്നമ്മച്ചേടത്തി അടുപ്പിലേക്ക്‌ മണ്ണെണ്ണയൊഴിക്കും.

ഒന്നും രണ്ടും പറയുന്നതിനിടയിൽ
ചട്ടിയും കലവും ഓലപ്പുരയ്ക്ക്‌ മുകളിലേക്ക്‌
വലയും മീനും വീടിന്റതിരിരിലേക്ക്‌..

യുദ്ധം കഴിഞ്ഞ്‌ ശാന്തമാവുന്നതിനിടറ്റിൽ
അന്നമ്മച്ചേടത്തി
അരികഴുകുന്ന അമ്മേടടുത്ത്‌ വന്നിറ്റ്‌
ചങ്കും തടവി നിലവിളിക്കും
അവറാച്ചൻ
പോത്തിനെയും പിടിച്ച്‌ മഴേത്തൂടൊരു പോക്കുണ്ട്‌
ഗുളികൻ തെയ്യം ഉറയുന്നതുപോലെ
വിറച്ച്‌ തുള്ളി വിറച്ച്‌ തുള്ളി
മഴയിലേക്ക്‌ അപ്രത്യക്ഷനാവും.

2 comments: