വാഴയിലയോളം വളർന്ന വരാലുകൾ.

വാഴത്തോട്ടത്തിലേക്ക്
പുഴവെള്ളമെത്തിക്കാൻ മത്തായി കീറിയ
ചാലുകളിൽ
ചവിട്ടിത്തേകി ചളിപുരണ്ട് നടന്നിരുന്ന രണ്ടുപേർ.

അവൾ: അപ്പൻ തൂമ്പകൊണ്ട് കീറിയ ചാലുകളിന്ന്
അപ്പന്റെ കൈവിരലുകൾ ശരീരത്തിൽ കീറുന്നു.
അപ്പനോളം മുഴുപ്പുള്ള ഒച്ച തൊണ്ടയിൽ നിന്ന്
നിലാവിനെ നോക്കി ഓരിയിടുന്നു.

മേൽക്കൂര അടിച്ചുവാരിയവർ
മുകളിൽ നിന്ന് തൂത്തിട്ട ഇലച്ചവറുകളിൽ
മഴവെള്ളം വന്നിടിച്ച് നിൽക്കുന്ന നട്ടുച്ചയിൽ
വർഷങ്ങൾക്കപ്പുറത്തുള്ള കുണ്ടനിടവഴികളിലേക്ക്
അപ്പന്മാരെക്കുറിച്ച് പറഞ്ഞ്
പരസ്പരം തിരിഞ്ഞ് കിടക്കുന്ന രണ്ടുപേർ.

അവൻ: വാഴയിലയുടെ നിഴൽ കണക്കെ നീണ്ട്
വളർന്ന നിന്റെയുടലിന്റെ മണം, അച്ഛൻ പണ്ട്
പാർട്ടിയോഫീസിലിരുന്ന് കുത്തിത്തീർത്ത
ബീഡിയോളം ക്രൂരമായി പിന്തുടരുന്നു.
അച്ഛനിപ്പോൾ ഇടയ്ക്കിടയ്ക്ക്
മത്തായിച്ചേട്ടന്റെയൊപ്പം
കടത്തിണ്ണയിലൊക്കെ
പോയിരിക്കാറുണ്ടാവുമോ, അവർ പണ്ട്
വലയെറിയാൻ പോയിരുന്ന കാലത്ത്
പിടിവിട്ടുപോയ രണ്ട് വരാലുകളെക്കുറിച്ച് മാത്രം
ചിന്തിക്കാറുണ്ടാവുമോ.

ജനൽപ്പാളിയിൽ വെയിലടിച്ചടിച്ച്
നിറം മങ്ങിയ ചിത്രത്തിൽ
മൈനവന്ന് കൊത്തിയുണർത്തുന്നതുവരെ
അവനുമവളും തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി.

ഓർമ്മയിലെ വാഴത്തോട്ടം
അവർക്കിടയിൽ ഒച്ചയില്ലാതെ
വളർന്നുകൊണ്ടിരുന്നു.

ഇരുളിന്റെ നീളമുള്ള ഇലകൾ മുളച്ച നേരത്ത്
രണ്ടുപേർ ഇറങ്ങി കടലോരത്തേക്ക് നടക്കുന്നു
അവരുടെ നിശബ്ദതയിൽ രണ്ടുപേർ
ബീഡിയൂതി വലയെറിയാൻ പോകുന്നു.

സൂത്രം

രണ്ടുപേർ
എന്റെ മുറിയിലേക്ക് കടന്ന് വാതിലടച്ചു
അതിലൊരുവൻ
എന്റെ കിടക്കയിലിരുന്ന്
വെള്ളക്കടലാസിൽ വരഞ്ഞുകൊണ്ടിരുന്നു
മറ്റവൻ കറവക്കാരന്റെ മുഖഭാവത്തോടെ
മൂക്ക് ചൊറിഞ്ഞുകൊണ്ടിരുന്നു.

രണ്ടുപേർക്കിടയിൽ വിയർത്തൊലിച്ച്
ഞാൻ നിശബ്ദനായി നിന്നപ്പോൾ
ചെറിയൊരു പുഞ്ചിരിയോടെ
അവരെന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
തിളച്ച് തെറിച്ച തുള്ളിപോലെ നിശബ്ദമായി
അവരെ നോക്കിയിരുന്നിട്ട്
ഞാൻ നിലവിളിച്ചുകൊണ്ട്
അതിലൊരുവന്റെ അരയിൽ നിന്നും
കത്തിവലിച്ചെടുത്ത് മറ്റവനെ കുത്തിക്കൊന്ന്
ഇറങ്ങിയോടി
ഹാ കാണേണ്ടതായിരുന്നു
മരിച്ചവൻ വരച്ചുകൊണ്ടിരുന്ന
വെള്ളക്കടലാസിലേക്ക് നോക്കി
തിളങ്ങുന്ന മുഖവുമായി
വിയർത്ത് കുളിച്ചിരിക്കുന്നവനെ.

ഒറ്റയ്ക്ക് നിൽക്കുന്ന മതിൽ

പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്ന ഒരുവനിൽ
കുത്തനെ ചാഞ്ഞുലയാതെ നിൽക്കുന്ന മതിൽ.

മണ്ണിൽ കുത്തി നിർത്തിയ
പേക്കോലത്തോളം നിശബ്ദമായി
മതിലോടൊട്ടി കാത്തിരുന്ന് മുഷിഞ്ഞ്
പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നവൻ
ഒരാശാരിക്ക് മാത്രം കൊത്തിയെടുക്കാൻ
കഴിയുന്ന
മഴയിൽ കുതിർന്ന്
മതിലിലേക്ക് വീഴുന്നു.

പെണ്ണുങ്ങളിൽ വറ്റിപ്പോയൊരുറവ
അവനിലൂടെ പുനർജ്ജനിച്ച്
മണ്ണിലേക്കൊഴുകിയെത്തുന്നു.

പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നതിനിടയിൽ
ഒരു പെണ്ണിന്റെ നിലവിളി
നഖങ്ങൾക്കുള്ളിൽ പെണ്ണുങ്ങൾക്ക് മാത്രം
കണ്ടെത്താൻ കഴിയുന്ന
തെരുവിന്റെ മണത്തിലൂടെയവന്റെ
തലച്ചോറിലേക്ക് വ്യാപിക്കുന്നു.

മഴകഴിഞ്ഞ്
തെളിഞ്ഞ് വരുന്ന
മാനത്തിന്റെ നിഴൽ വീണ
കെട്ടിക്കിടക്കുന്ന വെള്ളമുണ്ട്
അതിൽ ചവിട്ടി കടന്ന് പോകുന്നവർ
അലങ്കോലപ്പെടുത്തിയ മേഘങ്ങളിലേക്ക്
കണ്ണുപായിച്ച്
വഴിയരികിലെ മതിലിനോട് ചേർന്ന്
മരണം നടിച്ച് കിടക്കുന്നൊരുവന്റെ
ഉളിയും കൊട്ടുവടിയും ശ്രദ്ധിക്കുന്നേയില്ല.

അവന്റെ നിലവിളിയുമായി
ഒറ്റയ്ക്ക് നിൽക്കുന്ന മതിൽ.

വെടി

മരിക്കാൻ കിടക്കുന്ന കേണൽ
റിക്രൂട്മന്റ് റാലിയിൽ ഓടിക്കൊണ്ടിരിക്കുന്ന
ഒരാൺകുട്ടിയുടെ നിക്കറിൽ കണ്ണുടയ്ക്കുന്ന
നേരത്ത്
ഒരു കാക്ക
നിഴൽ വീഴ്ത്തിക്കൊണ്ട് പറന്നകലുന്ന
മൈതാനത്തിന്റെ നടുവിലൊറ്റയ്ക്ക്
നിൽക്കുന്ന സ്വപ്നം കാണുന്നു.

കറുത്ത കാക്ക
പണിയില്ലാത്ത ആൺപിള്ളേരുടെ
പുലർച്ചയിലലോസരമാകുന്നു
അവരുടെ ചിറകുകൾ കരിഞ്ഞുണങ്ങുന്നു.

കേണൽ അവസാനത്തെ ശ്വാസമെടുത്ത്
ഉയർന്ന് താഴ്ന്നു
അയാളുടെ ഹാങ്കറിൽ തൂങ്ങുന്ന യൂണിഫോർമ്മിൽ
നിന്നും
പൊടിമണമുള്ള വിയർപ്പ് തുള്ളികൾ
മുറിയിലാകെ പൊടിഞ്ഞു.

ഒരാൺകുട്ടി
ഒരായിരം ആൺകുട്ടിയെപ്പോലെ
ഓടിക്കൊണ്ടിരിക്കുന്നു
അവന്റെ തുടയിൽ നിന്ന്
കേണലിന്റെ മണമുള്ള വിയർപ്പ് തുള്ളികൾ
പിന്നെയും പൊടിയുന്നു.

കേണലിന്റെ ഭാര്യ
ഭ്രാാന്തിയെപ്പോലെ ചായയുണ്ടാക്കുന്നു
അയാളുടെ മകൻ
ഓടിക്കൊണ്ടിരിക്കുന്ന ഒരാൺകുട്ടിക്കുവേണ്ടി
മൈതാനത്തിലിരുന്ന് കയ്യടിക്കുന്നു.

നാട്ടുകാർ
ആചാരവെടിയുടെ പുകമണമില്ലാതെ
തെക്കോട്ടെടുക്കുന്ന സമയത്ത്
പെണ്ണുങ്ങളുടെ തേങ്ങലിലുടങ്ങിയ
അർദ്ധരാത്രിയുടെ
നിലാവിന്റെ മണത്തിൽ
അങ്ങേരുടെ ശവമെടുത്ത് തീകൊളുത്തി.
പണിയില്ലാത്ത ആൺകുട്ടികൾ
അങ്ങേർക്കടിയിലൂടെ ഓടിക്കൊണ്ടിരിക്കുന്നു.

തൊഴുത്ത് .

പുല്ലുവെട്ടാൻ പോയി വരുന്ന വഴിക്ക്
കശുമാവിൽ തൂങ്ങിയുറങ്ങുന്ന വവ്വാലിനെപ്പോലെ
വെയിൽ അയാളുടെ മുഖത്തടിച്ച് കിടന്നു.

വിരലുകൾ
വിരലുകൾ
കാതുകളിൽ മുളച്ച് പൊന്തിയ കുറ്റിക്കാടുകളെന്ന്
അയാൾക്ക് പാടാൻ തോന്നിയ നേരം
പുല്ലുംകെട്ട് അഴിഞ്ഞഴിഞ്ഞ്
മാറിലൂടെയും തുടയിലൂടെയും ചിതറിപ്പോയതിനാൽ
വിരലുകൾ
വിരലുകൾ
കാതുകളിൽ മുളച്ച് പൊന്തിയ കുറ്റിക്കാടുകളെന്ന
പാട്ടിന്റെ വരികൾ
കുനിഞ്ഞിരിക്കുന്ന അയാളിൽ
വെയിലിൽ മുങ്ങി പ്രതിഫലിച്ച് നിവരുന്നു.

ഒരു പുല്ലുംകെട്ട്
തലയിൽ നിന്ന് വീണുപോയാൽ
ആലയിൽ കാത്തിരിക്കുന്നവൾക്ക്
കൊതിപൂണ്ട
ഉച്ചനേരം നഷ്ടമാകുന്നതിനെക്കുറിച്ചയാൾ
ചിന്തിക്കുന്നു
ഒരു പുല്ലുംകെട്ട്
നാൽപ്പത്താറാമത്തെ വയസ്സിലും
കൊതിയെക്കുറിച്ചല്ലാതെ
എന്ത് കോപ്പായിരുന്നു തന്നതെന്നയാൾ
ചിന്തിക്കുന്നു
ഒരു പുല്ലുംകെട്ട്
കശുമാവിൽ ചുവട്ടിലിങ്ങനെയിരുത്തുകയല്ലാതെ
ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന
വേറെന്ത് ലഹരിയിൽ കൊണ്ടെത്തിച്ചെന്നയാൾ
ചിന്തിക്കുന്നു.

അയാളിപ്പോൾ
ഓരോരോ വിരലുകൾ കാതുകളിൽ കുത്തി
കശുമാവിന്റെ കൊമ്പിൽ തൂങ്ങിയാടുന്നു
അയാൾക്ക് ചുറ്റും
വെയിൽ പരന്ന് പരന്ന് ഇരുട്ടാകുന്നു
കൊതിപൂണ്ട ഉറക്കം നിലവിളിയോടെ കുന്ന് കയറുന്നു.

വസൂരി

വീട്ടിലാരുമില്ല
മേലാകെ എണ്ണ തേച്ച്
ഉടുക്കാതെ കുളിമുറിയിലേക്ക് പോകുമ്പോൾ
വസൂരിയാണെന്ന് പറഞ്ഞിട്ട്
കാണാൻ പോകാത്തതിലുള്ള ദേഷ്യവുമായി
അവൾ മുറിയിലേക്ക്
കടന്ന് വന്നു.

അതിർത്തിയിലെ വെടിവെപ്പിനിടയിൽ
പേടിച്ചോടുന്ന പട്ടാളക്കാരനെപ്പോലെ
വസൂരി വസൂരിയെന്ന് നിലവിളിച്ചോടി
ഉടുതുണിയില്ലാതെ ഓടുന്നതിനിടയിൽ
അവളെന്റെ അടിവയറ്റിൽ
നടാൻ കൊണ്ടുവന്ന കപ്പത്തണ്ടെടുത്ത്
കുത്തി മലർത്തിയടിക്കുന്നു.

വിരലറ്റം മുതൽ ചുണ്ടിലേക്ക്
വസൂരിക്കുരുക്കളിട്ടുരച്ച് പൊട്ടിക്കുമ്പോൾ
ഞാനവളോട് കേണപേക്ഷിച്ച്
വസൂരി വസൂരിയെന്ന് നിലവിളിക്കുന്നു
വീണ്ടുമവളെന്റെ അടിവയറ്റിൽ
കപ്പത്തണ്ടുകൊണ്ട് കുത്തുന്നു.

അടിവേരുകൾ നഷ്ടപ്പെട്ട്
കടപുഴകിയ മരത്തിന്റെ ശിഖരത്തിൽ
തഴച്ച് വളർന്ന പായൽ
കൂട് കെട്ടിയ കിളികൾ പുഴുക്കൾ
അവരെല്ലാം ഈ നിമിഷം ഞാനാകുന്നു
വസൂരി വസൂരിയെന്ന് മന്ത്രിക്കുന്നു.

തുടയിടുക്കിൽ നിന്ന്
പൂപ്പലുകൾ തുടച്ചുമാറ്റി
അവളെനിക്ക് വസൂരിക്കുരുക്കൾ പകർന്ന് നൽകുന്നു.

ശരീരം നിറയെ
രോഗാണുക്കളും മരങ്ങളുമുള്ള
പേടിത്തൊണ്ടനെ കാണിച്ച്
അവളെന്നെ പേടിപ്പിക്കുന്നു.

ഞാനിന്നും
വസൂരി വസൂരിയെന്ന് നിലവിളിച്ച് ഞെട്ടിയുണരുന്ന
രാത്രികളിൽ
മുഖക്കുരു മുലയോളം വളർന്നൊരുവളുടെ
കാലടിയൊച്ചയിൽ ലയിച്ച്
അടിവയറ്റിൽ കുത്തിയിറക്കിയ
കപ്പത്തണ്ടിൽ വിരലോടിച്ച് ജീവിക്കുന്നു.

കൊട്ട്

മാരാരുടെ പൊടിപിടിച്ച മുണ്ടിന്റിളക്കവും
കുഴിഞ്ഞുപോയ നെഞ്ചിന്റനക്കവും
തുറിച്ച് നോക്കുന്നവരുടെ
വിയർപ്പിൽ കുതിർന്ന
തായമ്പകയുടെ കൊട്ടവസാനിപ്പിക്കുന്ന താളം
ആൽമരച്ചോട്ടിൽ
പാവക്കുട്ടികളുമായി നിൽക്കുന്നൊരുവനെ
വീട്ടിലേക്ക് തിരിച്ചയക്കുന്ന
രാത്രിയിലവസാനിക്കുന്നു ഉത്സവം.

കൊട്ടൊരു കുഴിയിൽ നിന്നുമുള്ള
കൊത്തലിന്റത്രയും സൂക്ഷ്മമാക്കിയവർ
പൊതിഞ്ഞെടുക്കുന്ന പൊരിക്കച്ചവടക്കാരുടെ
കണ്ണുകളുടെ തിളക്കത്തിൽ
അവസാനിക്കുന്ന അടിച്ചുതെളിക്കൽ.

നാടകക്കാരുടെ മുഖത്തെ വർണ്ണങ്ങളിൽ
വിശന്ന് വലഞ്ഞ കഥാപാത്രങ്ങളുടെ
നെടുവീർപ്പുകളടങ്ങുമ്പോഴകലുന്ന
കണക്കെടുപ്പിന്റെ ചന്ദ്രക്കല.

കാഞ്ഞിരച്ചോട്ടിലിരിക്കുന്ന
വയസ്സിത്തള്ളമാരുടെ മുറുക്കിച്ചോപ്പിച്ച
മൂളലിന്റേയും മുഴക്കത്തിന്റേയുമൊച്ചയിൽ
അരികുത്തുന്നവളുടെ ആടിക്കുഴയൽ
കണ്ടുറങ്ങുന്ന ദൈവം,
വഴിപോക്കർ നിറയ്ക്കുന്ന പണപ്പെട്ടിയിൽ
ഇടയ്ക്കിടയ്ക്കെപ്പോഴോ
കണ്ണയച്ചെത്തിപ്പിടിച്ചു
മാരാരുടെ താളവും
ചെണ്ടയുടെ ചുണ്ടും.

മാരുതി ഗലി

പുതപ്പിനുള്ളിൽ
വന്മരങ്ങളെയോർത്താടിയുലഞ്ഞൊരു കടൽ
കൂട് പൊട്ടിത്തെറിച്ച
പക്ഷിയെപ്പോലെ ചിറകിട്ടടിക്കുന്നു.

ഉണക്കമീനുമായി
ഒരു പാവാടക്കാരി
കൂവിയുണർത്തുന്ന മാരുതി ഗലി
വയസ്സന്മാർ കുരച്ച് തുപ്പുന്ന നിമിഷം
യൗവനത്തിലേക്ക് കുടിവെള്ളത്തിനായി നടന്നകലുന്നു
തെരുവും മനുഷ്യനും
വളർച്ചയെത്താൻ പെണ്ണുങ്ങളെയാശ്രയിക്കുന്നു.

കഴിഞ്ഞ ജന്മത്തിൽ മത്സ്യമായി
ആഴങ്ങളിൽ തണുത്ത് വിറച്ചവർ
ഈ ജന്മത്തിൽ
മാരുതി ഗലിയിലെ പെണ്ണുങ്ങളുടെ
അടിവയറ്റിന്റാഴങ്ങളിൽ
ചൂട് തേടിയുറങ്ങുന്നു.

ഉണക്കമീൻ വിൽക്കുന്നവൾ
എന്റെ മുറ്റത്തുപേക്ഷിച്ച
നിരാശയുടെ നാണയത്തുട്ടുകൾ
അവളുടെ മുലയിലേക്കെന്നെ യാത്രയാക്കുന്നു.

കടലിൽ വീണുമരിച്ചവരുടെ
ആത്മാവിനെപ്പോലെ ഞങ്ങൾ
മരുതി ഗലിയിലെ കെട്ടിടങ്ങൾക്കിടയിലൂടെ
മീന്മണമുള്ള കണ്ണുകളുമായലഞ്ഞു.

അവളകന്ന ഗലിയിലിന്നും പെണ്ണുങ്ങൾ
കുടിവെള്ളത്തിനായി പോകാൻ
വയസ്സന്മാരുടെ കുരച്ച് തുപ്പുന്ന അനുമദിക്ക്
കാത്തുനിൽക്കുന്നുണ്ട്,
ഉള്ളിലുറവയെടുക്കുന്ന
കത്തുന്ന കടലുമായി ചിലർ
പക്ഷികളെപ്പോലെ കൂടുകളിലേക്ക് തിരിച്ച്
പറക്കുന്നുണ്ട്.

(കർണ്ണാടകത്തിലെ ബെൽഗാം എന്ന
ജില്ലയിലെ മാരുതി ഗലി വേദനിപ്പിക്കുന്ന
കാഴ്ച്ചകൾ നൽകുന്നു.)

പൊന്മാൻ

നീലയുടെ നിഴൽ-
കണ്ടോടിയൊളിക്കുന്ന മീനുകൾ-
കയറിക്കൂടിയ പൊത്തുകൾ-
ക്കുള്ളിലെ നീർക്കോലി-
കടിച്ച കുട്ടി-
യെയെടുത്തോടുന്ന മരപ്പണിക്കാരനച്ഛൻ-
മുറിച്ചിട്ട കൊമ്പുകളിലൊരു മൂപ്പൻ പണ്ട്
പുലിയെപ്പിടിക്കാൻ
ഊണും ഉറക്കവും നഷ്ടപ്പെടുത്തി കാത്തിരുന്നു. ആ
പുലിയുണ്ടായിരുന്ന മലയിൽ
കരിനീല നിഴ
ലുണക്കാനിട്ട ആകാശത്തിന്റെ ചിറകുകളി-
ലെവിടെയോയിരുന്നൊരു പെണ്ണ-
വളുടെ പ്രേമഗീതം പാടുന്നൊ-
രൊച്ചയിൽ ഉറക്കം നഷ്ടപ്പെട്ട്
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവനൊരു
പക്ഷിവേടനായിരുന്നു.
അവന്റെ തെറ്റാലിയുടെ ഉന്നത്തിൽ
നീലച്ചിറക് ചിതറി-
യൊരു കിളിയുടെ പിടച്ചിൽ.

ആണി.

അടർന്ന ആണിയുടെ
പായലഴുക്ക് പൊതിഞ്ഞ തുളയിലുറങ്ങുന്ന വീട്
ഗ്രാമത്തിലെ ആണിയുണ്ടാക്കുന്ന കമ്പനിയിൽ
കൂലിത്തൊഴിലാളിയായിരുന്നു ഞാൻ.
മുറിക്കപ്പുറത്ത് നിന്നും ജനൽക്കമ്പികൾക്കിടയിലൂടെ
വെളിക്കിരുന്ന് മടങ്ങുന്ന
കരിമ്പിൻ
തോട്ടത്തിലെ തൊഴിലാളികളുടെ ഒച്ചയനക്കങ്ങൾ
കടന്ന് വരുന്നു.

എന്റെ ഭാര്യ
മുലയും മൂളലും പറിച്ചെടുത്ത
തറയ്ക്കപ്പെട്ടതിന്റേയും
തുളയ്ക്കപ്പെടുന്നതിന്റേയും ചോരയ്ക്കുവേണ്ടി
പകലിനേയും നക്ഷത്രങ്ങളേയും
വിയർപ്പിൽ മുക്കിയ രാക്ഷസനെന്ന്
എന്നെ വിളിക്കുന്നു.

രാമ നവമിക്ക്
പൂക്കളും പാലുമായി
അമ്പലത്തിലേക്ക് പോകുന്ന പെണ്ണുങ്ങളെ കണ്ടാൽ
അവൾ
മുഷിഞ്ഞ അടിക്കുപ്പായത്തിനുള്ളിൽ നിന്ന്
മുലയെടുത്ത് പുറത്തിട്ട്
ശേഖരിച്ചുവെച്ച കൊഴിഞ്ഞുവീണ
മുടിക്കൂമ്പാരത്തിലുരസിയുരസി
ഇക്കിളിപ്പെട്ട് രസിക്കും.

ഉറങ്ങുന്ന നേരങ്ങളിൽ
ഞാൻ പഴയ കൂലിക്കാരനാവും,
മുണ്ടിനുള്ളിൽ കൈവിരൽ കടത്തി
തുടയും ലിംഗവും ചൊറിഞ്ഞുകൊണ്ടിരിക്കുന്നവൻ.
എന്റെ കാമുകി ചൂണ്ടുവിരലാണെന്ന ഓർമ്മയിൽ
വയസ്സായവർ കുട്ടികളാണെന്ന ധാരണയിൽ
ലിംഗത്തെക്കുറിച്ച് അറിവില്ലാത്ത
കുട്ടിയെപ്പോലെ
ഉറക്കത്തിൽ ഞാൻ വിരലുകൾ വായിലിടും.

അവളിപ്പോൾ
കഴുത്തിൽ കൊന്തയിട്ട് ഉറങ്ങുന്നു
നീരില്ലാത്ത മാറിടത്തിൽ
അതിലെ കുരിശ് ഉരച്ച് നോക്കുന്നു
എന്നെ യേശുവെന്ന് വിളിക്കുന്നു.

ഞാനും ആണിയും
യേശുവിനോട് മാപ്പിരക്കുന്നു.