കാട്ടുപൊന്തയുടെ പാട്ട്

‌അവധിക്ക്‌ വീട്ടിലിരിക്കുന്ന നേരത്ത്‌
വെറുതേ പുഴയിലേക്കിറങ്ങി.

ചേറലക്കിയലക്കിയുണക്കി 
പെണ്ണുങ്ങൾ പോയയുടനെ
പാറയിൽ ഇരിപ്പുറപ്പിച്ച
തുമ്പിയെ കല്ലെടുത്തെറിഞ്ഞ്‌ 
ഒരാട്ടുവെച്ചുകൊടുത്ത്‌ കുത്തിയിരുന്ന് 
ഉരുളൻ കല്ലുകൾ പെറുക്കി
കൂട്ടിയുരച്ച്‌ ഈണമുണ്ടാക്കി സുഖിച്ചു.

അക്കരെ കവുങ്ങുംതോപ്പിൽ
പന്നിയെ തൂക്കിവിൽക്കണതിന്റെ ബഹളം.
സഞ്ചിയും തൂക്കി
പുഴകടക്കുന്ന ഓരോരുത്തരുടേയും
കണ്ണിൽ തിളങ്ങുന്നു ഇറച്ചിച്ചൂട്‌

സമയം പോകെപ്പോകെ
വെയിലു ചീറിപ്പാഞ്ഞ്‌
ചൂട്‌ നാറിത്തുടങ്ങിയപ്പോ
പെറുക്കിക്കൂട്ടിയ കല്ല്
വെള്ളത്തിനുമേൽ തെറ്റിച്ചുവിട്ട്‌
കയറിപ്പോരാൻ നോക്കുന്നതിനെടേൽ
തൊട്ടടുത്തെ പൊന്തയ്ക്കുള്ളിൽ നിന്ന്
കുരുവികളുടെ സിംഫണി.

പെട്ടെന്നോർമ്മകൾ
കട്ടുപൊന്തയോളം നരച്ചു,
അതിനുള്ളിൽ മരിച്ചുവീണ
കൊച്ചുപുസ്തകങ്ങളിലെ നായികമാർ
കൈമാടി വിളിക്കുന്നു,
വർഷങ്ങൾക്കുശേഷം കണ്ട കൂട്ടുകാരനെപ്പോലെ വള്ളിപ്പടർപ്പുകൾ.

പൊന്തയ്ക്കുള്ളിൽ ഇരുട്ടിൽ
അറവ്‌ കത്തിയുടെ മൂർച്ച
ചോരത്തണുപ്പ്‌ തേടി വിയർത്ത്‌ 
പെരുവിരലിൽ നിന്നു
പുസ്തകങ്ങളൊളിപ്പിച്ച പൊത്തിൽ
മരണക്കൊത്തേൽക്കാൻ 
പ്രേമത്തിന്റെ വിഷം കാത്തുവെച്ച്‌
കടന്നുപോയവരെയറിയാതെ.

ശംഖ്‌

കടൽക്കരയ്ക്കിരുന്ന്
കയ്യിലൊതുക്കിപ്പിടിച്ച തത്തയ്ക്ക്‌
ഭക്ഷണം കൊടുക്കുന്നു
ചുണ്ടിനോർമ്മ തിരയ്ക്കൊപ്പമെത്തി
കാലിനെത്തൊട്ട്‌ തലോടിയ നേരത്ത്‌.

മുംബൈ

മറൈൻ ഡ്രൈവിൽ
ഫോട്ടോഗ്രാഫേഴ്സ്‌ പകർത്തി പകർത്തി
നരച്ചുപോയ തിരകൾ നോക്കി
ദൂരെ പക്ഷിയുടെ മരണം ഓർമ്മിപ്പിക്കും
കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

മുഹമ്മദും ഞാനും ചെന്നിരിക്കാറുണ്ടായിരുന്ന
കരിങ്കല്ലുകൾ ഞാൻ തൊട്ടുനോക്കി,
അതേ തണുപ്പ്‌-

അന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്ന, നേവൽ ബേസിലെ പ്രാവുകളെ പിടിക്കാൻ പോകാറുണ്ടെന്നും, അവർ ആ പ്രാവുകളെ ജീവനോടെ കൂട്ടിലാക്കി കപ്പലിൽ കയറ്റി വമ്പൻ മീനുകൾ പുളയ്ക്കും ആഴങ്ങളിലെത്തുമ്പോൾ അവയെ തുറന്ന് വിടുമെന്നും, അവറ്റകൾ ചിറകുകളുടെ തളർച്ച മാറ്റാൻ ഒരു കൂര കിട്ടാതെ നടുക്കടലിൽ പറന്നുപറന്ന് ചിറകൊടിഞ്ഞ്‌ ചത്ത്‌ കടലിൽ വീഴുമെന്നും ആ പാപത്തിനു കൂട്ടുനിൽക്കാറു ഞാനാണെന്നും പറഞ്ഞ്‌ മുഹമ്മദ്‌ കരഞ്ഞിരുന്നപ്പോൾ എനിക്ക്‌ തോന്നിയ

-അതേ തണുപ്പ്‌

മുഹമ്മദ്‌ മരിക്കാറായ കാലത്ത്‌
അയാളുടെ മുഖത്ത്‌
പ്രാവുകളുടെ നിറമുണ്ടോന്ന്
തിരഞ്ഞതോർത്ത്‌,
ദൂരെ പക്ഷിയുടെ മരണം
ഓർമ്മിപ്പിക്കും കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

പാതിരാ ചുരം ( കവി അനിൽ കുറ്റിച്ചിറയ്ക്ക്‌)

നിലാവിന്റെ വെളുത്ത
പടികളിലൂടെ നടന്നുകയറി
വെളിച്ചംകൊണ്ട്‌
കുഴിച്ച കുണ്ടിൽ
കണ്ണുതിരുമ്മിയടച്ച്‌ കിടന്നുറങ്ങി
കുഴിയാനയെപ്പോലെ.

ചായപ്പൊടി മണക്കും
ഷെൽഫിനുവെളിയിലേക്ക്‌
കണ്ണെത്തിച്ച്‌ നോക്കുന്നു
മരിച്ചുപോയ എഴുത്തുകാർ.

പനമരം പാലത്തിന്റെ
കൈവരികളിലിരുന്നാൽ
വഴിനീളെ പ്രസവിച്ച
സ്ത്രീയുടെ ചോരമണം,
കറുകറുത്ത ഉരുളൻ കല്ലുകൾ
വെള്ളത്തിൽ കല്ലേമുട്ടികളുടെ ചൂടറിഞ്ഞ്‌.

വെയിലിന്റെ വെളുത്ത
പടികൾ ഇറങ്ങുമ്പോൾ
കാട്ടുതേൻ വാങ്ങി
സഞ്ചിയിലിട്ടു
തേനീച്ചയുടെ മൂളക്കം കേട്ടുറങ്ങാൻ.

എയർപോർട്ട്‌

വേനലവധിക്ക്‌ നാട്ടിലെ
പുഴയിൽ തോട്ടിൽ
വലക്കണ്ണിൽ തോറ്റുറങ്ങും
മീനുകൾ തീർന്ന്
നാടുകാണാൻ കൂട്ടുകാരായ്‌
പുറപ്പെട്ടു ഉച്ചയൊന്നിൽ
എയർപ്പോർട്ട്‌ വഴിയേ.

പ്രമുഖന്റെ കല്യാണത്തിനു
വലിച്ചുകെട്ടിയ പന്തലുപോൽ
അണിഞ്ഞൊരുങ്ങി എയർപ്പോർട്ട്‌.

പറന്നടുക്കും വിമാനങ്ങൾ
പിടഞ്ഞൊഴിയും മീനായ്‌
കണ്ണിൽ കൊളുത്താതെ.

ഗേറ്റിനുവെളിയിൽ മുഷിഞ്ഞ്‌
നേരമിരുട്ടി വർണ്ണവെളിച്ചം
തെളിഞ്ഞ മതിലുചാടി
കയത്തിലേക്കൂളിയിട്ടെന്ന പോൽ
തണുപ്പാസ്വദിച്ച്‌
വിമാനവഴിയിൽ നിന്ന
നാലഞ്ച്‌ പരലുകൾ.

കുടുങ്ങി
കാക്കിയിട്ട വലക്കണ്ണൊന്നിൽ.

വീട്ടിലമ്മ
കാത്തിരിക്കും ഇറയത്തേക്കെറിഞ്ഞിടും
നിറഞ്ഞ സഞ്ചിയായ്‌ പോലീസ്‌ ജീപ്‌,
പേടിയുടെ ഉളുമ്പ്‌ മണം
പരന്ന രാത്രി.

പ്രേമത്തിന്റെ നിലവിളി

വീടിനു പിന്നിൽ
ചെറിയ തോട്‌
കടന്നുചെന്നാൽ
കവുങ്ങുകൾക്കിടയിൽ
കശാപ്പുശാല.

പുലർച്ചയിലെ
അലർച്ചകൾ
മ്യഗത്തോലിനൊപ്പം
അവിടമാകെ പരന്ന് കിടക്കുന്നു.

ചോരയിൽ കുതിർന്ന
നീല ടാർപ്പോളിനിൽ
അവളുടെ അപ്പനിരുന്ന്
പന്നിയുടെ തല തൂക്കും
തുട തൂക്കും.

അയാൾ
വീതുളിക്കുപകരം കത്തിയും
മരത്തിനുപകരം പന്നിയും
തിരഞ്ഞെടുത്ത്‌
വിശപ്പിന്റെ
ചിത്രം കൊത്തുന്നു.

കൂടിനിന്നവരുടെ
കാൽവെള്ളയിൽ പറ്റിച്ചേർന്ന്
ഇറച്ചിക്കൊപ്പം
യാത്ര പോകുന്നു,
ചോരയിലും ചെളിയിലും കുഴഞ്ഞ
കശാപ്പുകാരന്റെ നിശ്വാസങ്ങൾ.

അവളുടെ വീടിന്റെ മുന്നിൽ
അയയിൽ കാണാം
മ്യഗച്ചൂട്‌ സ്വപ്നം കണ്ട്‌
സുഖമായുറങ്ങുന്ന കൈലിമുണ്ട്‌.

ഞെട്ടിയുണർന്ന പുലർച്ചകളിൽ
കത്തികഴുകിയ ചോരയ്ക്കൊപ്പം
തോട്ടിലൂടൊഴുകിയകലുന്നത്‌ കേൾക്കാം
അവളുടെ ഓർമ്മകളിൽ പൊതിഞ്ഞ
പ്രേമത്തിന്റെ നിലവിളി.

മാങ്ങാട്ടുപറമ്പിലെ ഷെർലക്‌ ഹോംസ്‌

നരച്ച ഷർട്ട്‌ ധരിച്ച്‌
വ്യത്തിക്ക്‌ ചീകിവെച്ച മുടിയും
കണ്ടാൽ അറുപതിനോടടുത്ത്‌ പ്രായം തോന്നിക്കുന്ന
ഒരാൾ
മാങ്ങാട്ടുപറമ്പിലെ
കഫേ കോഫി ഡേയിൽ ഇരുന്ന്
ദിവസവും മൂന്നുമണിക്ക്‌
കാപ്പികുടിക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം
മരുന്ന് കഴിക്കുന്നതിനുമുന്നേ
കാപ്പികുടിക്കുന്ന ശീലം
വളരെ കാലങ്ങളായി ഞാൻ കൊണ്ടുനടക്കുന്നതാണു.

ഓഫീസിൽ നിന്നിറങ്ങി
ഹൈവേയുടെ ഓരം ചേർന്ന്
അരകിലോമീറ്റർ നടന്ന്
ചോറും സാമ്പാറും മീനും കഴിച്ച്‌
തിരിച്ച്‌ ഓഫീസിലേക്കുള്ള നടത്തത്തിനിടയിൽ
കോഫിഷോപ്പിൽ കയറി
നീല നക്ഷത്രങ്ങൾ തൂക്കിയിട്ടതിനടിയിൽ
മേൽക്കൂരയിലെ
ചെറിയ വിള്ളലിലൂടെ
വെള്ളം അരിച്ചിറങ്ങുന്നത്‌ നോക്കി
കാപ്പികുടിച്ച്‌ പകുതിയാകുമ്പോഴാവും
ദിവസവും അയാൾ
ആ കടയിലേക്ക്‌ കയറിവരിക.

സ്റ്റോപ്പിൽ നിർത്തിയ
കെ.എസ്‌.ആർ.ടി.സി ബസ്സിന്റെ
സൈഡ്‌ ഷീറ്റ്‌ ഷട്ടർ
പൊക്കിയൊരു കുഞ്ഞൻ എന്നെ നോക്കിയ
കാർമ്മേഘങ്ങളുള്ള ആകാശത്തെ സാക്ഷി നിർത്തി
ആ നരച്ച ഷർട്ടുകാരൻ
അന്ന് കടയിലേക്ക്‌ ഓടിക്കയറിയ നിമിഷത്തിൽ
മേൽക്കൂരയിലെ
വിള്ളലിലെ നനവിൽ നിന്നൊരു തുള്ളി
ടേബിളിൽ വീണു പരക്കാൻ തുടങ്ങി.

കടയുടെ വരാന്തയിലേക്ക്‌
മഴ നനയാതിരിക്കാൻ
ഓടിക്കയറിയവരെ തട്ടിമാറ്റി
ഞാനാ ഹൈവേയിലേക്ക്‌
ഇറങ്ങിയോടി.

(Mangattuparamb is a small town in Kannur, It is located near National Highway 66 between Kannur and Taliparamba. It is located about 15 kilometres north of Kannur.) 

നിക്കലുമിരിക്കലും

മുറിയിലെ പൂച്ചയെ കട്ടിലുകൾക്കിടയിൽ
നിന്ന് പിടിച്ച്‌
പുറത്തേക്ക്‌ കൊരുത്തെറിയുകയായിരുന്നു.

പുറത്ത്‌ മഴയിൽ
നനഞ്ഞ്‌ നിൽക്കും ആൽമരക്കീഴിലിരിക്കും
കൊക്കൊരുവട്ടം പറന്നകന്നു നിന്ന മാത്രയിൽ
വെളുത്ത പൂച്ച
കൊരുത്തെറിയപ്പെട്ടു

യില്ലയില്ലയില്ല

യില്ലയില്ലയില്ല
മരംകൊത്തി തെങ്ങോലതുമ്പുകളി
ലില്ലയില്ലയില്ല.

യില്ലയില്ലയില്ല
പരലുള്ള കുളത്തിൽ
പ്രേമത്തിന്റെ നാലുകാലിളക്കമില്ല
യില്ലയില്ലയില്ല.

തണുപ്പിലാ സമുദ്രത്തിലില്ലയില്ലയില്ലാ
നീ തേടും ചൂട്

ശവപ്പറമ്പിനൊരു പ്രേമലേഖനം

ഉച്ചപ്പൂജയ്ക്ക്‌
കൊട്ട്‌ തുടങ്ങുമ്പോൾ
തയ്യൽക്കടയിൽ നിന്നിറങ്ങി
സിഗരറ്റ്‌ വാങ്ങി
ശ്മശാനത്തിനുള്ളിലേക്ക്‌ കയറും.

ടൗണിലെ ബഹളങ്ങൾക്കിടയിൽ നിന്ന്
രണ്ട്‌ വലിയ കശുമാവുകൾ
പൊതിഞ്ഞുവെച്ചിരിക്കുകയാണു ശ്മശാനം.
കശുമാങ്ങ പഴുത്തുവീണു മുളച്ച്‌ പൊന്തിയതും
ചിരട്ടച്ചൂടിനോട്‌ മല്ലിട്ട്‌ ജയിച്ച
എല്ലിൻ കഷ്ണങ്ങളും മാത്രമാണവിടെ.

മുണ്ടൊന്നഴിച്ചുകെട്ടി
മൂത്രമൊഴിച്ച്‌
സിഗരറ്റ്‌ കൊളുത്തി
പുകയെടുത്ത്‌ അങ്ങനെ നിൽക്കുമ്പോ
ഉള്ളിലൊരു സന്തോഷം ഉടലെടുക്കും,
ഈ ശവപ്പറമ്പ്‌
ഉച്ചനേരങ്ങളിൽ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചുകേറ്റി
എന്റെ ദിനചര്യകൾക്ക്‌ തടസമാവാറില്ലല്ലോയെന്നോർത്ത്‌.
അങ്ങനെയിരിക്കേ ശ്മശാനത്തിനോട്‌
ഒരു പ്രേമമൊക്കെ തോന്നും.

ചില ദിവസങ്ങളിൽ
തീകൊളുത്തിയതിനുശേഷം
നാട്ടുകാരും ബന്ധുക്കളും
ഒറ്റയ്ക്കാക്കിപ്പോയ ശരീരങ്ങൾ
നിന്ന് കത്തുന്നുണ്ടാവും,
മുകളിലെ പുകകുഴലിലൂടെ
പഞ്ഞിപോലെ പുക പൊങ്ങുന്നത്‌
നോക്കി നിന്ന്
ആത്മാവിന്റെ അഴിഞ്ഞാട്ടമെന്നൊക്കെ
സങ്കൽപ്പിക്കാൻ നല്ല രസമാണു.

തീയണഞ്ഞ്‌ തണുത്ത്‌ വിറച്ച
എന്റെ പൊന്നു ശ്മശാനമേ
നിനക്ക്‌ ഞാനൊരു കമ്പിളിപ്പുതപ്പാവട്ടേന്ന്
കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ വരികളൊക്കെ
എടുത്ത്‌ പ്രയോഗിക്കാൻ തോന്നും ഇടയ്ക്ക്‌.

റീത്തുകളിലെ സംഘടനകളുടേയും
സൊസൈറ്റികളുടേയും ട്രസ്റ്റുകളുടേയുമൊക്കെ
പേരുകൾ വായിച്ച്‌ രസിച്ച്‌
മണ്ടന്മാർ പൂക്കൾ വേസ്റ്റാക്കിയെന്നോർത്ത്‌
തീപ്പെട്ടിയെ സ്ഥിരം സ്ഥാനത്തൊളിപ്പിച്ച്‌
കടയിലേക്ക്‌ തിരിച്ചുവരുന്നതുവരെ
എന്റെ പൊന്നു ശ്മശാനമേ
സത്യമായും ഒരു പേടിയുണ്ടാവാറുണ്ട്‌
പരിചയക്കാരാരേലും കണ്ടിട്ടുണ്ടാവുമോന്ന്.